ഇരിട്ടി: ആറളം ഫാമിംഗ് കോർപറേഷൻ ഇരിട്ടിയിൽ തുറന്ന തണൽ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങി മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുന്പ് പൂട്ടി. കെട്ടിടത്തിന് വാടക നൽകുന്നതിനുള്ള വരുമാനം പോലും ലഭിക്കാതായതോടെയാണ് പൂട്ടിയത്. കഴിഞ്ഞദിവസം ഔട്ട്ലെറ്റ് പൂട്ടുകയും അവശേഷിക്കുന്ന സാധനങ്ങൾ ഫാമിലേക്ക് മാറ്റുകയും ചെയ്തു.
നടീൽ വസ്തുക്കൾ, ഫാമിൽ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയടക്കം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തണൽ എന്ന പേരിൽ പയഞ്ചേരി മുക്കിൽ ഔട്ട് ലെറ്റ് ആരംഭിച്ചത്. കോവിഡിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഫാമിന്റെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് ഫാം ഉത്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം. ഉദ്ഘാടന സമയത്തും തുടർന്നും ഒരു ലക്ഷം രൂപ വരെയുടെ വിപണനവും നടന്നിരുന്നു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം രണ്ടു മുറികൾ വാടകയ്ക്ക് എടുത്ത് തുടങ്ങിയ ഔട്ട്ലെറ്റിലേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയും പുതിയ ഉത്പന്നങ്ങുണ്ടാക്കാനാകാത്തതുമാണ് സാന്പത്തീക പ്രതിസന്ധിയ്ക്കിടയാക്കിയത്. തുടക്കത്തിൽ നാലു ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനത്തിൽ ക്രമേണ ജീവനക്കാരുടെ എണ്ണം ഒന്നാക്കി കുറച്ചിരുന്നു. പിന്നെ കുറെകാലം പൂട്ടിയിടുകയും ചെയ്തു. അതേ സമയം നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് വികസിപ്പിക്കുന്നതിനും തലശേരിയിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ഔട്ട്ലെറ്റ് പുനഃസ്ഥാപിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് ഇരിട്ടിയിലെ ഔട്ട്ലെറ്റ് പൂട്ടിയതെന്നാണ് ഫാം അധികൃതരുടെ വിശദീകരണം.
സർക്കാറിൽ നിന്നുള്ള സഹായം നിലച്ചതോടെ ഫാമിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും നാലുമാസമായി ശന്പളവും വേതനവും നൽകുന്നില്ല.
ആറളം ഫാമിന്റെ ഇരിട്ടിയിലെ ഔട്ട്ലറ്റ് പൂട്ടി
12:38 AM Feb 02, 2023 | Deepika.com