ചെറുവത്തൂര്‍: തിമിരി കോട്ടുമൂലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായവരുടെ എണ്ണം 295 ആയി ഉയര്‍ന്നു. വിദഗ്ധ പരിശോധനയ്ക്കായി ഇവരില്‍ 15 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് സാമ്പിളുകള്‍ കണ്ണൂരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും ഛര്‍ദിയും വയറുവേദനയും തലകറക്കവുമാണ് ലക്ഷണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച തിമിരി കോട്ടുമൂലയിലെ ക്ഷേത്ര കളിയാട്ട സമാപനദിവസം വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചെറുവത്തൂരിലെത്തി. ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീത ഗുരുദാസ്, പബ്ലിക്ക് ഹെല്‍ത്ത് എക്സ്പേര്‍ട്ട് ഡോ.ഹരിശങ്കര്‍, ഐഡിഎസ്പി നോഡല്‍ ഓഫീസര്‍ ഡോ.ഡാല്‍മിറ്റ നിയ ജയിംസ്, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കുഞ്ഞിക്കൃഷ്ണന്‍നായര്‍ എന്നിവരാണ് ചെറുവത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. കേന്ദ്രത്തില്‍ ചികിത്സയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി.രമേഷിന്റെ നേതൃത്വത്തിലുള്ള നാല് ഡോക്ടര്‍മാരുടെ സംഘം നേതൃത്വം നല്‍കിവരുന്നുണ്ട്.
കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, പിലിക്കോട് പഞ്ചായത്തുകളിലെ സ്കൂള്‍ വിദ്യാർഥികളാണ് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും. ചെറുവത്തൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലും എന്‍.കെ. ബാലകൃഷ്ണന് മെമ്മോറിയല്‍ ആശുപത്രിയിലും കരിവെള്ളൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രികളിലുമാണ് എല്ലാവരും ചികിത്സയിലുള്ളത്. ഇന്നലെ വൈകുന്നേരത്തോടെയാണ് എണ്ണം 290 കടന്നത്.
ഭക്ഷ്യവിഷബാധ: 295 പേര് ചികിത്സ തേടി
12:37 AM Feb 02, 2023 | Deepika.com