ജോജി തോമസ്
നെന്മാറ: വേനൽ അടുത്തതോടെ ഒലിപ്പാറ നിവാസികൾ കുടിവെള്ളം കിട്ടാതെ ഒറ്റപ്പെടുന്നു. പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ കയറാടിയിലെ കുടിവെള്ള ടാങ്കിൽനിന്നു അയിലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളമെത്തിയെങ്കിലും ഒലിപ്പാറ മാത്രം ഒറ്റപ്പെടുകയായിരുന്നു.
മേഖലയിലേക്ക് കുടിവെള്ള പൈപ്പുകൾ തെങ്ങന്പാടത്തിലൂടെ കടന്നുപോകുന്നതിനു സാങ്കേതിക കാരണങ്ങൾ തടസം നിൽക്കുന്നതാണ് വിനയാകുന്നത്.
ഇതോടെ ഈ വേനലിലും പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടുകയില്ലെന്ന പരാതി ഉയരുന്നു.
വകുപ്പുകൾ തമ്മിൽ ധാരണയായി വരുംദിവസങ്ങളിൽ തെങ്ങുംപാടം പാലത്തിന് കുറുകെ കുഴലുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.
പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കയറാടി കൈതച്ചിറയിൽ സ്ഥാപിച്ച ജലസംഭരണിയിൽനിന്ന് അയിലൂർ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യാൻ കുഴലുകൾ രണ്ടുവർഷം മുന്പുതന്നെ സ്ഥാപിച്ചിരുന്നു.
അയിലൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള തെങ്ങും പാടം, ഒലിപ്പാറ, കൊടിക്കരുന്പ്, പുത്തൻചള്ള, തട്ടാൻചള്ള, നേർച്ചപ്പാറ, പള്ളത്തൊടി തുടങ്ങി പഞ്ചായത്തിലെ രണ്ടു വാർഡുകളെ ഒഴിവാക്കി കഴിഞ്ഞ ആറുമാസം മുന്പ് കുടിവെള്ള പദ്ധതിയുടെ ജലവിതരണവും ആരംഭിക്കുകയുണ്ടായി.
വേനൽ ആരംഭിച്ചിട്ടും തെങ്ങുംപാടം പുഴയ്ക്ക് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിനെക്കുറിച്ച് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് രണ്ടുവർഷമായി വിതരണ കുഴലുകളും മീറ്ററുകളും വരെ സ്ഥാപിച്ചിട്ടും നെന്മാറ വാട്ടർ അഥോറിറ്റി ജലവിതരണം നടത്താത്തതിന്റെ കാരണം അറിയിച്ചത്.
25 മീറ്റർ മാത്രം നീളമുള്ള തെങ്ങുംപാടം പുഴയ്ക്ക് കുറുകെ പാലത്തിലൂടെ കുടിവെള്ള പൈപ്പ് കൊണ്ടുപോകാൻ പൊതുമരാമത്ത് നിരത്തു വിഭാഗം അനുമതി നിഷേധിച്ചതാണ് കാരണമെന്ന് വാട്ടർ അഥോറിറ്റി അധികാരികൾ പറയുന്നു.
തെങ്ങുംപാടം പുഴയ്ക്ക് കുറുകെയുള്ള 25 മീറ്റർ നീളം ഒഴികെ ഇരുവശത്തും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണി നിലവിൽ പൂർത്തിയായിട്ടുണ്ട്.
ഇടുങ്ങിയ പാലമായതിനാലും പാലത്തിന്റെ ഇരുവശങ്ങളിലും നിലവിൽ ചെറു കുടിവെള്ള പദ്ധതികളുടെ പൈപ്പുകൾ ഉള്ളതിനാൽ വലിപ്പം കൂടിയ പൈപ്പ് സ്ഥാപിക്കാൻ ആവശ്യമായ വീതി ഇല്ലാത്തതിനാലുമാണ് നിഷേധിച്ചതെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പറയുന്നു.
എന്നാൽ പുഴയ്ക്കപ്പുറത്തേക്ക് പൈപ്പുകളും വീടുകളിൽ മീറ്ററുകൾ വരെ സ്ഥാപിക്കുന്ന പണി നടത്തിയിട്ടും പുഴയ്ക്ക് കുറുകയുള്ള 25 മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിക്കാനുള്ള നടപടി വാട്ടർ അഥോറിറ്റി സ്വീകരിച്ചിട്ടില്ല.
പാലത്തിനു മുകളിലൂടെ പൈപ്പ് സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് ആണ് തയാറാക്കിയതെന്നും, ആയത് പൊതുമരാമത്ത് നിരത്ത് വിഭാഗം തടസം പറഞ്ഞതോടെയാണ് പണി പൂർത്തിയാക്കാൻ കഴിയാതെ വന്നതെന്നും വാട്ടർ അഥോറിറ്റി പറയുന്നു.
പുഴയ്ക്കു കുറുകെ ഇരുന്പ് തൂണുകൾ സ്ഥാപിച്ച് ഇരുന്പുപാലം നിർമിച്ച് അതിലൂടെ വെള്ളം വിതരണം നടത്തുന്നതിന് 14 ലക്ഷത്തിന്റെ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും അനുമതി കിട്ടുന്നമുറയ്ക്ക് 2,500 ൽ അധികം വീടുകളിലേക്കുള്ള പൈപ്പ് സ്ഥാപിച്ചതിൽ വെള്ളം ലഭിക്കുമെന്നും അധികൃതർ പറയുന്നു.
പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ തൊട്ടടുത്ത അയിലൂർ പഞ്ചായത്തിൽ മുഴുവൻ പ്രദേശങ്ങളിലേക്കും വെള്ളം നൽകാൻ കഴിയാതിരിക്കുന്പോഴാണ് എരുമയൂർ, ആലത്തൂർ, തരൂർ, പുതുക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതി ദീർഘിപ്പിക്കുന്നതിന് പണി നടത്തുന്നതെന്ന് ഒലിപ്പാറ നിവാസികൾ പറയുന്നു.
എന്നാൽ ഇതേ പദ്ധതിയുടെ ഭാഗമായി എലവഞ്ചേരി പഞ്ചായത്തിലേക്ക് പോത്തുണ്ടിയിൽ നിന്നുള്ള കുടിവെള്ളം കൊണ്ടുപോകുന്നതിനായി കുന്പളക്കോട് പാലത്തിന് സമീപം പുതിയ തൂണുകൾ നിർമിച്ച കുഴലുകൾ സ്ഥാപിക്കുന്ന പണിയും പുരോഗമിക്കുന്നുണ്ട്.
ഒലിപ്പാറക്കാർക്കു കുടിവെള്ളമില്ല
12:33 AM Feb 02, 2023 | Deepika.com