സ്വന്തം ലേഖകൻ
തിരുവനന്തപുരം: വഞ്ചിയൂർ ഉപ്പളം റോഡിലെ ബിഎസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ ക്രമക്കേടു നടത്തിയ തുക ഈടാക്കുന്നതിനായി സംഘം പ്രസിഡന്റ്, ജീവനക്കാരൻ എന്നിവരുടെയും ബന്ധുക്കളുടെയും പേരിലുള്ള 20 വസ്തുവകകൾ സഹകരണ വകുപ്പ് താത്കാലികമായി കണ്ടുകെട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
സംഘം പ്രസിഡന്റ്, ജീവനക്കാരൻ, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മുഴുവൻ സ്ഥാവരവസ്തുക്കളും കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയവരുടെ വസ്തുവകകളിൽ നിന്നു തുക ഈടാക്കി നിക്ഷേപകർക്ക് നൽകുന്നതിനുള്ള നടപടിക സഹകരണ വകുപ്പ് സ്വീകരിച്ചുവരുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി.
സഹകരണ മേഖലയിൽ നടക്കുന്ന ചെറിയ ക്രമക്കേടുകളും അഴിമതികളും പോലും ഗൗരവമായി കണ്ടു തുടർ നടപടികൾ സർക്കാർ സ്വീകരിക്കും. കേസിലെ പ്രതികളുടെ വസ്തുവകകളുടെ ക്രയവിക്രയം തടയണമെന്ന് ആവശ്യപ്പെട്ടു ബന്ധപ്പെട്ട അധികാരികൾക്കും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. പ്രതികളുടെ പേരിൽ ദേശസാൽകൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും മറ്റുമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികളും സ്വീകരിക്കും.
രജിസ്ട്രേഷൻ വകുപ്പു നടത്തിയ പരിശോധനയിൽ നിക്ഷേപതട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടത്തിയായി കണ്ടെത്തി. നിക്ഷേപകരിൽ നിന്നു സ്ഥിര നിക്ഷേപമായി കൈപ്പറ്റിയ തുകകൾ വ്യാജ രജിസ്റ്ററിൽ രേഖപ്പെടുത്തി വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നൽകി തട്ടിപ്പു നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.
92.73 കോടി രൂപയുടെ തട്ടിപ്പു നടന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തി. സംഘത്തിന്റെ പ്രസിഡന്റെ, ഓണററി സെക്രട്ടറി, ഒരു ജീവനക്കാരൻ എന്നിവർക്ക് പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസിന്റെ അന്വേഷണം കൈമാറി. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ രണ്ടു ഡിവൈഎസ്പിമാർ, മൂന്നു ഡിറ്റക്ടീവ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ 13 പേരടങ്ങുന്ന പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തുക.
20 വസ്തുവകകൾ കണ്ടുകെട്ടിയതായി മുഖ്യമന്ത്രി
12:26 AM Feb 02, 2023 | Deepika.com