കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച വിദ്യാര്‍ഥികള്‍ പോലീസ് പിടിയില്‍. കര്‍ണാടക കര്‍ക്കള എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ നിഖില്‍ (23), ശ്രേയ (23) എന്നിവരെയാണ് പനങ്ങാട് എസ്ഐമാരായ ജിൻസൺ ഡൊമിനിക്, ജി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കാവേരി സ്വദേശിയായ നിഖിലും, ഷിമോഗ സ്വദേശിനിയായ ശ്രേയയും കോളജിനോടു ചേര്‍ന്ന് ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. മറ്റൊരു കടയിൽ മോഷണത്തിനു ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ഗൂഗിൾ പേ വിവരങ്ങളിലെ ബാങ്ക് അക്കൗണ്ട് പരിശോധിയാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. നെട്ടൂരിലെ കടയില്‍നിന്നു നായ്ക്കുട്ടിയുമായി ഇരുവരും കേരളം വിട്ടെന്ന് ഉറപ്പായതിനു പിന്നാലെ പോലീസ് മൊബൈല്‍ ടവര്ലൊക്കേഷനടക്കം പരിശോധിച്ചാണ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്.
പോലീസ് ഇവരുടെ താമസസ്ഥലത്തെത്തുമ്പോള്‍ ശ്രേയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവിടെ കാത്തിരുന്ന ശേഷമാണ് പോലീസ് നിഖിലിനെയും പിടികൂടിയത്. അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 28ന് രാത്രി ഏഴോടെയാണ് നെട്ടൂരിലെ കടയില്‍ നിന്നും 15,000 രൂപ വിലയുള്ള നായ്കുട്ടിയെ ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയത്. നായ്ക്കുട്ടി ആരോഗ്യവാനാണ്.
പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റുള്‍പ്പടെയുള്ള നടപടികൾ പൂര്‍ത്തിയാക്കും. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും തീറ്റയും മോഷ്ടിച്ചിട്ടുണ്ട്. ഇതിന് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തേക്കും. ഇടപ്പള്ളി സ്വദേശിയില്‍നിന്ന് കടയുടമ വാങ്ങിച്ച മൂന്നു നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. നായ്ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒന്നിനെ കാണാനില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കടയിലെത്തിയ യുവതിയും യുവാവും നായ്ക്കുട്ടിയെ മോഷ്ടിച്ചത് കണ്ടെത്തിയത്.
നായക്കുട്ടിയെ മോഷ്ടിച്ച എൻജിനീയറിംഗ് വിദ്യാർഥികൾ പിടിയില്‍
12:14 AM Feb 02, 2023 | Deepika.com