കൊച്ചി: തീരസംരക്ഷണ സേനയുടെ കരുത്ത് വിളിച്ചോതുന്ന അഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 47-ാമത് റൈസിംഗ് ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം നടത്തിയ ‘ഡേ അറ്റ് സീ’ പരിപാടിയിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
തീരസംരക്ഷണ സേനയുടെ വിവിധ രക്ഷാപ്രവർത്തനങ്ങളും പ്രതിരോധ സംവിധാനങ്ങളെപ്പറ്റിയുമുള്ള അഭ്യാസ പ്രകടനങ്ങളാണ് കൊച്ചി തീരത്തുനിന്ന് ഏകദേശം 18 നോട്ടിക്കൽ മൈൽ അകലെ കടലിൽവച്ച് നടത്തിയത്. കോസ്റ്റ് ഗാർഡിന്റെ വിവിധ ഓപ്പറേഷനുകൾക്കു പുറമെ കേരളം ആസ്ഥാനമായുള്ള സി.ജി. യൂണിറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കോസ്റ്റ് ഗാർഡ് കമാൻഡർ (കേരളം-മാഹി) ഡിഐജി എൻ. രവി ഗവർണറോട് വിശദീകരിച്ചു. രാജ്യത്തിനായുള്ള കോസ്റ്റ് ഗാർഡിന്റെ സേവനത്തെ ഗവർണർ പ്രശംസിച്ചു.
ഇന്ത്യൻ തീരങ്ങൾ സുരക്ഷിതമാക്കുന്നതിലും സമുദ്ര മേഖലകളിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന സേനയ്ക്ക് നിലവിൽ 170 കപ്പലുകളും 86 വിമാനങ്ങളുണ്ട്. 1978ൽ ഏഴ് ഉപരിതല പ്ലാറ്റ്ഫോമുകളുമായി ആരംഭിച്ച കോസ്റ്റ് ഗാർഡ് ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ കോസ്റ്റ് ഗാർഡായി മാറിയിരിക്കുകയാണ്.
തീരത്തിന്റെ കരുത്ത് അറിയിച്ച് കോസ്റ്റ് ഗാർഡ്
12:14 AM Feb 02, 2023 | Deepika.com