പറവൂർ: പറവൂർ സഹ. ബാങ്കിലെ കോടികളുടെ അഴിമതിയെയും ക്രമക്കേടുകളെയും കുറിച്ച് മുൻ ഓഡിറ്റർ സർക്കാരിന് നൽകിയ പരാതിയിൽ കേസെടുക്കാത്ത പോലീസ് നടപടി വിവാദമാകുന്നു.
2020-21 ഓഡിറ്റിംഗ് കാലയളവിലാണ് ആദായനികുതി അടച്ചതിൽ ഉൾപ്പെടെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നത്. പണയ സ്വർണാഭരണങ്ങൾ ലേലനടപടികൾ സ്വീകരിക്കാതെ സ്വകാര്യസ്ഥാപനത്തിനു തൂക്കിവിറ്റു, കോടതി അറ്റാച്ച് ചെയ്ത വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് വാങ്ങാതെ കൂടുതൽ പണം വായ്പയായി പുതുക്കി നൽകി, സൗജന്യ അരി വിതരണത്തിലും കോവിഡ് കാലത്തെ കിറ്റ് വിതരണത്തിലും ഉൾപ്പെടെ ഗുരുതര ക്രമക്കേടുകളാണ് ഓഡിറ്റിൽ കണ്ടെത്തിയത്.
ക്രിമിനൽ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സ്പെഷൽ റിപ്പോർട്ടായി ഓഡിറ്റർ സഹകരണ വകുപ്പിന് നൽകി.
ഇങ്ങനെയൊരു റിപ്പോർട്ട് കിട്ടിയാൽ അത് പോലീസിന് കൈമാറി തുടർനടപടി സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെയും സിപിഎമ്മിലെ ചില പ്രബലരുടെയും ഇടപെടലുകളെത്തുടർന്ന് നടപടി സ്വീകരിക്കാൻ തയാറാകാതെവന്നതോടെ അന്നത്തെ ഓഡിറ്ററായിരുന്ന എൻ.ആർ. ഹേമലത സഹ. ജില്ലാ ജോയിന്റ് ഡയറക്ടർ മുഖാന്തിരം സ്പെഷൽ റിപ്പോർട്ടിൽ തുടർനടപടികൾ ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർക്കു പരാതി നല്കി.
റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ ഗൗരവം ബോധ്യമായ സഹ. രജിസ്ട്രാർ പരാതി ഡിജിപിക്ക് കൈമാറി. അന്വേഷണത്തിനും തുടർ നടപടികൾക്കുമായി താഴേക്കുവന്ന പരാതി നിലവിൽ പറവൂർ പോലീസിന്റെ കൈവശമാണ്. എന്നാൽ ഒരു മാസം മുന്പേ കിട്ടിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പോലീസ് തയാറാകുന്നില്ല.
ഇതേ പരാതി തന്നെ, ബാങ്ക് അംഗമായ അനിൽകുമാർ പറവൂർ പോലീസിൽ നൽകിയിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ കേസെടുക്കുകയോ പരാതിക്കാരന് മറുപടി നൽകുകയോ ഉണ്ടായിട്ടില്ല. നീതിക്കായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അനിൽകുമാർ.
പറവൂർ സഹ. ബാങ്കിലെ അഴിമതി: കേസെടുക്കാത്തത് വിവാദമാകുന്നു
12:10 AM Feb 02, 2023 | Deepika.com