തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത് കൊടുത്ത സംഭവത്തിൽ ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയും പിടിയിൽ. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം ശ്രീ മൂകാംബിക ലോഡ്ജ് ഉടമ ചോറ്റാനിക്കര താഴെമറ്റത്ത് അംബ ശശി എന്ന് വിളിക്കുന്ന ശശി (62), ലോഡ്ജ് നടത്തിപ്പുകാരി എരൂർ പാമ്പാടിത്താഴം കോളനിയിൽ ഓമന(54) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച സംഭവത്തിൽ വൈക്കം ചെമ്പ് കാട്ടിക്കുന്ന് ചിറ്റേന്ന് വീട്ടിൽ അഖിൽ രാജിനെ കഴിഞ്ഞ ഡിസംബറിൽ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ എറണാകുളം ജില്ലാ ജയിലിൽ പോക്സോ കേസിൽ റിമാൻഡിലുള്ള അഖിൽരാജിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ശ്രീമൂകാംബിക ലോഡ്ജിൽ പെൺകുട്ടിയെ പല ദിവസങ്ങളിലായി പീഡിപ്പിക്കുന്നതിന് ഇവർ സൗകര്യം ചെയ്ത് കൊടുത്തതായി പോലീസ് പറഞ്ഞു. ആവശ്യക്കാരിൽ നിന്നും മണിക്കൂറിന് 1000, 500 രൂപ നിരക്കിൽ വിലപേശി ഇത്തരക്കാർക്ക് റൂമുകൾ വാടകയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എഎസ്ഐ രാജീവ് നാഥ്, എം.ജി. സന്തോഷ്, ശ്യാം ആർ.മേനോൻ, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പീഡനത്തിന് ഒത്താശ; ലോഡ്ജ് ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ
12:10 AM Feb 02, 2023 | Deepika.com