പുൽപ്പളളി: ഭൂദാനത്തെ കർഷകൻ നടുക്കുടിയിൽ കൃഷ്ണൻകുട്ടിയുടെ (70) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിനെതിരേ ക്രിമിനിൽക്കേസ് എടുക്കണമെന്ന് കർഷക കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കടം കുടിശികയാക്കിയതിന്റെ പേരിൽ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തി ഭീഷണി മുഴക്കിയതാണ് കൃഷ്ണൻകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
കാർഷികത്തകർച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. വായ്പകൾ സയമബന്ധിതമായി തിരിച്ചടയ്ക്കാൻ കൃഷിക്കാർക്കു ശേഷിയില്ല. ഈ യാഥാർഥ്യം ധനകാര്യ സ്ഥാപന അധികാരികൾ മനസിലാക്കുന്നില്ല. ദേശസാത്കൃത, സഹകരണ ബാങ്കുകൾ വ്യാപകമായി കർഷകർക്ക് ജപ്തി നോട്ടീസ് നൽകുന്നുണ്ട്. കൃഷിക്കാരെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനെതിരേ ശക്തമായി രംഗത്തുവരാൻ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആന്റണി ചോലിക്കര അധ്യക്ഷത വഹിച്ചു. ടോമി തേക്കുമല, വിജയൻ തോപ്രാംകുടി, ചന്ദ്രൻ കുർമളളാനിയിൽ എന്നിവർ പ്രസംഗിച്ചു.
മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
പുൽപ്പള്ളി: ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടി (70)ആത്മഹത്യ ചെയ്ത സംഭവത്തിൽ, വീട്ടിലെത്തി ജപ്തി ഭീഷണി മുഴക്കിയ സുൽത്താൻബത്തേരി കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ഡി. സജി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് സജി ആവശ്യപ്പെട്ടു. കർഷകർ കഷ്ടതയനുഭവിക്കുന്ന അവസരത്തിൽ ബാങ്ക് നടപടി അപലപനീയമാണ്. ഇക്കാര്യത്തിൽ വിശദാന്വേഷണം ആവശ്യമാണ്. കടം വാങ്ങിയ കർഷകരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നത് അനുവദിക്കാനാകില്ല. കാൻസർ ബാധിതനുമായിരുന്ന കൃഷ്ണ്കുട്ടിയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നു സജി കുറ്റപ്പെടുത്തി.
ബാങ്കിനെതിരേ കേസെടുക്കണമെന്ന് കർഷക കോണ്ഗ്രസ്
11:37 PM Feb 01, 2023 | Deepika.com