വൈക്കം: വൈക്കം - വെച്ചൂർ റോഡ് 13 മീറ്റർ വീതിയിൽ പുനർ നിർമിക്കുന്നതിനു മുന്നോടിയായി സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ ജോലികൾ പുരോഗമിക്കുന്നു. പന്ത്രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വീതികൂട്ടി പുനർ നിർമിക്കുന്നതിനായി മൂന്ന് വിഭാഗമായി തിരിച്ചാണ് സർവേ നടത്തുന്നത്.
തോട്ടകം മുതൽ തലയാഴം പഞ്ചായത്തുവരെ ആദ്യ ഘട്ടമായും തലയാഴം പഞ്ചായത്തു മുതൽ ഇടയാഴം വരെ രണ്ടാം ഘട്ടമായും ഇടയാഴം മുതൽ കൈപ്പുഴമുട്ടുവരെ മൂന്നാം ഘട്ടമായും തിരിച്ചാണ് സർവേ നടപടികൾ ആരംഭിച്ചത്. ഇതിൽ തോട്ടകം മുതൽ തലയാഴം പഞ്ചായത്തുവരെയുള്ള സർവേ നടപടികൾ പൂർത്തീകരിച്ചു. ഇതിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ സ്കെച്ച് സർക്കാരിനു സമർപ്പിച്ചു. പന്ത്രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ ഇരുപുറവുമായി 25 കിലോമീറ്റർ ദൂരത്തിന്റെ സർവേയാണ് നടക്കുന്നത്.
നാലര കിലോമീറ്റർ ദൂരം കൂടി സർവേ നടത്തിയാൽ പൂർത്തിയാകും. നാലര കിലോമീറ്റർ സർവെ ബാക്കിയുള്ളപ്പോൾ 1020 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. സർവേ പൂർത്തിയായ തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള പൊളിക്കേണ്ട കെട്ടിടങ്ങൾ, മതിലുകൾ , കടകൾ, മറ്റ് നിർമ്മിതികളുടെ മൂല്യനിർണയം നടത്താൻ പിഡബ്ല്യു ഡി ബിൽഡിംഗ് വിഭാഗം പട്ടിക തയ്യാറാക്കുകയാണ്. വെട്ടിനീക്കേണ്ട മരങ്ങളുടെ പട്ടിക വനംവകുപ്പ് അധികൃതരും പരിശോധിച്ചു നടപടി സ്വീകരിക്കും. മറ്റു രണ്ടു ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ്. മൂന്ന് സെക്ഷനിലേയും ജോലികൾ ത്വരിതപ്പെടുത്താൻ ഒൻപത് സർവേയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനായി 53 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും നടപടി പൂർത്തിയാകുന്ന മുറയ്ക്ക് ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ തുക ലഭിക്കുമെന്നും സി.കെ. ആശ എംഎൽഎ പറഞ്ഞു.
വൈക്കം - വെച്ചൂർ റോഡ് വീതി കൂട്ടൽ, സർവേ ജോലികൾ പുരോഗമിക്കുന്നു
10:55 PM Feb 01, 2023 | Deepika.com