എടത്വ: റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുകയും മാവേലി സ്റ്റോറുകളിലും അരി വിതരണം നിലയ്ക്കുകയും ചെയ്തതോടെ നെല്ലറയുടെ നാടായ കുട്ടനാട് കടുത്ത പ്രതിസന്ധിയില്‍. മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു പോലും റേഷന്‍ വിഹിതം കുറച്ച നിലയിലാണ്. മറ്റ് താലൂക്കുകളില്‍ പച്ചരി, പുഞ്ചയരി, പുഴുക്കലരി എന്നിവ തുല്യ അളവില്‍ വിതരണം ചെയ്യുമ്പോള്‍ കുട്ടനാട്ടിലെ റേഷന്‍ ഗുണഭോക്താക്കളെ ഒഴിവാക്കിയുള്ള വിതരണമാണ് നടക്കുന്നത്. റേഷന്‍ കടകള്‍ വഴിയുള്ള പുഞ്ചയരി, പുഴുക്കലരി വിഹിതം മൂന്നിലൊന്നായി കുറച്ചപ്പോള്‍ പച്ചരി വിതരണം മാറ്റമില്ലാതെ തുടരുന്നു.
മാവേലി സ്റ്റോറിലും ഇല്ല
മാവേലി സ്റ്റോറുകളിലും അരി വിതരണം നിലച്ചിരിക്കുകയാണ്. മാവേലി സ്റ്റോറുകള്‍ വഴി അരിയും അവശ്യസാധനങ്ങളും സബ്സിഡി നിരക്കില്‍ വിറ്റിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരി, മുളക്, മല്ലി തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചു. അരിവിതരണം നിലച്ചതോടെ മാവേലി സ്റ്റോറിലെ ഉപഭോക്താക്കളുടെ നീണ്ടനിരയും ഇല്ലാതായി. പ്രതിദിനം അരലക്ഷത്തിലേറെ വിറ്റുവരമുണ്ടായിരുന്ന മാവേലി സ്റ്റോറുകളില്‍ വരുമാനവും കുത്തനെ ഇടിഞ്ഞു. പൊതുമാര്‍ക്കറ്റിലെ അരിവില വര്‍ധന ഒരു പരിധി വരെ പിടിച്ചുനിര്‍ത്തിയ സ്ഥാപനം സബ്സിഡി ഇല്ലാതെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ പൊതു മാര്‍ക്കറ്റായി മാറി. സാധാരണക്കാരുടെ ഏകാശ്രയം അടഞ്ഞതോടെ പൊതു വിപണിയിലെ സാധനങ്ങളുടെ വിലയും ഉയരുകയാണ്.
റേഷൻ കടക്കാരും
പ്രതിസന്ധിയിൽ
കഴിഞ്ഞ മാസത്തെ പ്രതിമാസ വരുമാനവും കുത്തനെ കുറഞ്ഞതായി റേഷന്‍കട ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം 18,000 രൂപ കിട്ടിയിരുന്ന സ്ഥാനത്തു പകുതിയില്‍ താഴെയായി വരുമാനം കുറഞ്ഞിട്ടുണ്ട്. റേഷൻ കടയിലൂടെ കിട്ടുന്ന അരി സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. താലൂക്കിലെ 117 പൊതുവിതരണ കേന്ദ്രങ്ങളിലും ഇതേ അവസ്ഥയാണ്. ദരിദ്രരെ മുഴുപ്പട്ടിണിയിലാക്കിയാണ് ഭക്ഷ്യവിതരണ വകുപ്പിന്റെ റേഷന്‍ വിതരണം.
ആവശ്യമില്ലാതിരുന്നിട്ടും നൽകുന്ന പച്ചരി വിതരണത്തെക്കുറിച്ചാണ് വ്യാപക പരാതി. സര്‍ക്കാര്‍ നെല്ല് സംഭരണം ഏറ്റെടുത്തതോടെ പുഞ്ചനെല്ല് വിറ്റ് പച്ചരി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കുട്ടനാട്ടുകാര്‍. ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നെല്ലിന്റെ നാട് പട്ടിണിയിലേക്കു നീങ്ങുന്ന വിചിത്ര കാഴ്ച കാണേണ്ടി വരുമെന്നു നാട്ടുകാർ പറയുന്നു.
റേഷന്‍, മാവേലി സ്റ്റോറുകളില്‍ അരിയില്ല; കുട്ടനാട്ടുകാരുടെ കലം കാലിയാകുന്നു
10:43 PM Feb 01, 2023 | Deepika.com