കട്ടപ്പന: കാഞ്ചിയാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു കോളജ് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നായ കാഞ്ചിയാര്‍, ലബ്ബക്കട മേഖലകളിലും ഭീതി വിതച്ചു. ബൈക്കില്‍ എത്തിയ തൊവരയാര്‍ സ്വദേശി അജിത്തിനാണു ആദ്യം നായയുടെ കടിയേറ്റത്. അജിത്തിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
നായയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊവരയാര്‍ സ്വദേശിനി സില്‍ജ, വള്ളക്കടവ് സ്വദേശിനി ഷിനി എന്നിവര്‍ക്കും പരിക്കേറ്റു.
വൈകുന്നേരം വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന കക്കാട്ടുകട സ്വദേശി ജോസിനെ (82) തെരുവുനായ ആക്രമിച്ചു. കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയെന്നു കരുതുന്ന രണ്ടു നായ്ക്കളെ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം പിടികൂടി. മൃഗഡോക്ടമാരുടെ നിര്‍ദേശം അനുസരിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി പറഞ്ഞു.
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. ചേമ്പളം പുല്ലെഴുത്തിൽ സദൻ, കുമ്പളന്താനം ഷാജി, രാജൻ എന്നിവർക്കാണു കടിയേറ്റത്. സദന്റെ കൈ നായ കടിച്ചുപറിച്ചു.
പത്തോളം പേരെ നായ ഓടിച്ചെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. സദനെ കടിച്ച നായ ഇപ്പോഴും പ്രദേശത്ത് കറങ്ങിനടക്കുന്നുണ്ട്. ഇതുമൂലം നാട്ടുകാർ ഭീതിയിലാണ്.
ഏതാനും മാസത്തിനു ശേഷമാണ് അയ്യപ്പൻകോവിലിൽ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കടിയേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കാഞ്ചിയാറിലും അയ്യപ്പൻകോവിലിലും തെരുവുനായയുടെ ആക്രമണം
10:31 PM Feb 01, 2023 | Deepika.com