തൊടുപുഴ: അനധികൃതമായി പണമിടപാട് നടത്തിവന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ കണ്ടെടുത്തു. സംഭവത്തിൽ വീട്ടുടമ തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറന്പിൽ ജോർജ് അഗസ്റ്റിനെ ഡിവൈഎസ്പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ജോർജിന്റെ സഹോദര·ാരായ ടൈറ്റസ്, ബെന്നി എന്നിവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. രണ്ടിടങ്ങളിൽനിന്നായി കണക്കിൽപ്പെടാത്ത അഞ്ചര ലക്ഷത്തോളം രൂപ, നിരവധി ആധാരങ്ങൾ, വാഹനങ്ങളുടെ ആർസി ബുക്കുകൾ, താക്കോലുകൾ, പാസ്പോർട്ട്, ചെക്ക് ലീഫുകൾ, മ്ലാവിൻകൊന്പിന്റെ ഭാഗം എന്നിവ ഉൾപ്പെടെ നിരവധി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.
ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയ രേഖകളാണ് പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കടക്കെണിയിൽപ്പെട്ടു മൂന്നംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിക്കുകയും വീട്ടമ്മ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമിത പലിശക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായിരുന്നു പോലീസ് പരിശോധന. അനധികൃത ബ്ലേഡ് സംഘങ്ങളെ സംബന്ധിച്ച് ഇന്നലെ ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ലക്ഷങ്ങളുടെ ഇടപാട്
സാധാരണക്കാരായ ആളുകളിൽനിന്നു ആധാരത്തിന്റെ പകർപ്പുകൾ, പ്രോമിസറി നോട്ട്, ബാങ്ക് ചെക്കുകൾ, വാഹനങ്ങളുടെ ആർസി ബുക്ക്, താക്കോൽ എന്നിവ വാങ്ങി അമിത പലിശയ്ക്കു പണം കൊടുക്കുകയായിരുന്നു ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജോർജിന്റെ വീട്ടിൽനിന്നു 45,000 രൂപ, തുകയെഴുതാതെ ഒപ്പിട്ട 49 ബ്ലാങ്ക് ചെക്കുകൾ, ഒരു ചെക്ക്ബുക്ക്, 40 വാഹനങ്ങളുടെ ഒറിജിനൽ ആർസി ബുക്ക്, ഒരാളുടെ പാസ്പോർട്ട്, ഇടപാടുകാരുടെ വസ്തുക്കളുടെ 15 ഒറിജിനൽ ആധാരങ്ങൾ, ഒപ്പിട്ട 32 ബ്ലാങ്ക് മുദ്രപത്രങ്ങൾ, 60 പ്രോമിസറി നോട്ട്, ഒരു വാഹനവിൽപന ഉടന്പടി, ഒരു പിസ്റ്റൽ, മ്ലാവിൻകൊന്പിന്റെ ഭാഗം, ഇടപാടുകാരുടെ നാല് ഇരുചക്ര വാഹനങ്ങൾ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. ജോർജ് അഗസ്റ്റിന്റെ വീടിനു പിന്നിൽ നിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. പ്രതിയുടെ സഹോദരൻ ടൈറ്റസിന്റെ വീട്ടിൽനിന്നാണ് കണക്കിൽപ്പെടാത്ത അഞ്ചുലക്ഷം രൂപ പിടിച്ചെടുത്തത്. പണമിടപാടുകൾ ഈ വീടുമായി ബന്ധപ്പെട്ടാണു നടക്കുന്നതെന്നു പോലീസ് പറഞ്ഞു.
മറ്റൊരു സഹോദരൻ ബെന്നിയുടെ വീടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിസ്റ്റലും മ്ലാവിൻകൊന്പും
പരിശോധിക്കും
പിസ്റ്റൽ ബാലിസ്റ്റിക് വിദഗ്ധർക്കു പരിശോധനയ്ക്കായി കൈമാറും. മ്ലാവിൻകൊന്പ് വനംവകുപ്പിനു കൈമാറി. ഇയാൾക്കെതിരേ വനംവകുപ്പ് കേസെടുക്കും. ജോർജ് അഗസ്റ്റിനെതിരേ അനധികൃത പണം ഇടപാട് നടത്തൽ, അമിത പലിശ ഈടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അമിത പലിശക്കാരെ നേരിടാനുള്ള സംസ്ഥാന വ്യാപകമായ റെയ്ഡിന്റെ ഭാഗമായിരുന്നു പരിശോധന. തൊടുപുഴ, മുട്ടം, കരിങ്കുന്നം, കരിമണ്ണൂർ സ്റ്റേഷനുകളിൽനിന്നുള്ള വൻ പോലീസ് സംഘവും പരിശോധനയിൽ പങ്കെടുത്തു. എസ്എച്ച്ഒമാരായ സുമേഷ് സുധാകരൻ, പ്രിൻസ് ജോസഫ്, വി.സി. വിഷ്ണുകുമാർ, എസ്ഐ ബൈജു പി. ബാബു എന്നിവർ നേതൃത്വം നൽകി.
അനധികൃത പണമിടപാട് കേന്ദ്രത്തിൽ പോലീസ് റെയ്ഡ്: വീട്ടുടമ അറസ്റ്റിൽ
10:31 PM Feb 01, 2023 | Deepika.com