ചെറുവത്തൂര്‍: മടക്കരയില്‍ മത്സ്യമിറക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം അഴിമുഖം ഉപരോധത്തില്‍ കലാശിച്ചു.
കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകള്‍ക്ക് പുറത്തു നിന്നുള്ള ലയലാൻഡ് വള്ളങ്ങള്‍ മടക്കര തുറമുഖത്ത് മല്സ്യമിറക്കുന്നതില് പ്രാദേശിക വള്ളങ്ങളിലെ തൊഴിലാളികളുടെ എതിര്‍പ്പും തര്‍ക്കവുമാണ് അഴിമുഖം ഉപരോധത്തിലെത്തിയത്.
രണ്ടു ദിവസമായി തര്‍ക്കം തുടരുകയാണ്. ഇന്നലെ രാവിലെയാണ് പുറത്തുനിന്നെത്തിയ വള്ളങ്ങള്‍ അഴിമുഖം വഴി തുറമുഖത്തേക്ക് എത്താതിരിക്കാന്‍ ഉപരോധം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 ഓടെ കാഞ്ഞങ്ങാട് ഫിഷറീസ് അസി.ഡയറക്ടര്‍ പി.സുരേന്ദ്രന്, ഹാര്‍ബര്‍ എന്‍ജിനിയര്‍ കെ.സുനീഷ് എന്നിവര്‍ ഇരുവിഭാഗത്തിന്റെയും യോഗം ഹാര്‍ബര്‍ എന്‍ജിനിയറിംഗ് സബ് ഡിവിഷന് ഓഫീസില്‍ വിളിച്ചു ചേര്‍ക്കുകയായിരുന്നു.
മത്സ്യം മൂടി വടിച്ച് അളവ് വിളിച്ച തുകക്കും നല്‍കാനും ഒരാഴ്ച വരെ നിലവിലുള്ള അവസ്ഥ തുടരാനുമാണ് തീരുമാനിച്ചത്. കണ്ണൂര്‍ ആയിക്കര തുറമുഖം മുതല്‍ കാസര്‍ഗോഡ് വരെ ഉള്ള വള്ളങ്ങള്‍ക്ക് മല്‍സ്യ മിറക്കാനും ധാരണയായി. യോഗത്തില്‍ ലയലാൻഡ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ദിനേശന്, സെക്രട്ടറി എം.ജമാല്‍, ദല്ലാളിമാരുടെ പ്രതിനിധിമാരായ എം.അബ്ദുള്ള, കെ.പ്രദീപന്, എന്‍.ഷിബു, പി.മുത്തലിബ് എന്നിവരും പങ്കെടുത്തു.
ഒരാഴ്ചക്കകം ജില്ല കളക്ടര്‍, എംഎല്‍എ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
മത്സ്യമിറക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മടക്കരയില്‍ അഴിമുഖം ഉപരോധിച്ചു
12:48 AM Feb 01, 2023 | Deepika.com