നെന്മാറ: നെന്മാറയിൽനിന്ന് അയിലൂർ, കരിന്പാറ, പോത്തുണ്ടി, എലവഞ്ചേരി, ചേരാമംഗലം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രാദേശിക സർവീസ് ബസുകളാണ് ട്രിപ്പ് മുടക്കി സമ്മേളനത്തിനു പോയതു മൂലം യാത്രക്കാർ വലഞ്ഞു. കൊടുവായൂരിൽ കെ എസ്കെടിയുവിന്റെ ജില്ലാ സമ്മേളനത്തിനാണ് ബസുകൾ കൂട്ടത്തോടെ ട്രിപ്പ് മുടക്കി ഉച്ചയ്ക്കുശേഷം സർവീസ് നിർത്തിവച്ചത്.
തൃശൂർ-പൊള്ളാച്ചി ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ ഒഴികെ എല്ലാ ബസുകളും മേഖലയിൽ ഉച്ചയ്ക്കുശേഷം മുടക്കിയത് ബസുകളുടെ മിന്നൽ പണിമുടക്കിന്റെ പ്രതീതിയുളവാക്കി. ഉച്ചകഴിഞ്ഞ് ഗ്രാമീണ മേഖലയിലേക്കുള്ള സർവീസ് ബസുകൾ കൂട്ടത്തോടെ ഇല്ലാതായതോടെ വിദ്യാർഥികളും യാത്രക്കാരും നെന്മാറ ബസ്റ്റാൻഡിൽ കുടുങ്ങി.
സാധാരണ സർവീസ് ബസുകൾ വിവാഹം, വിനോദം തുടങ്ങിയ മറ്റെന്തെങ്കിലും ആവശ്യത്തിനു സർവീസ് നടത്തണമെങ്കിൽ സ്പെഷൽ പെർമിറ്റ് വാങ്ങിയിരിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം പോലീസും മോട്ടോർ വാഹന വകുപ്പും പിഴയീടാക്കുന്നതും പതിവാണ്.
വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും വിദ്യാർഥികൾ വീട്ടിലെത്തായതോടെ രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയപ്പോഴാണ് നെന്മാറ ബസ് സ്റ്റാൻഡിൽ ഏറെനേരമായി നിൽക്കുന്നതും ബസ്സുകൾ ട്രിപ്പ് മുടക്കിയ കാര്യവും വീട്ടുകാർ അറിയുന്നത്. പല രക്ഷിതാക്കളും കൂട്ടം ചേർന്ന് മറ്റ് വാഹനങ്ങൾ ഏർപ്പെടുത്തിയാണ് വിദ്യാർഥികളെ ഏറെ വൈകി വീട്ടിലെത്തിച്ചത്.
ട്രിപ്പ് മുടക്കി രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും മീറ്റിംഗുകൾക്കും സമ്മേളനത്തിനും പോകുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വിദ്യാർഥികളും യാത്രക്കാരും പെരുവഴിയിൽ
12:30 AM Feb 01, 2023 | Deepika.com