ഷൊർണൂർ: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പ്രകൃതി ചൂഷണങ്ങൾ വ്യാപകം. പട്ടിത്തറ വില്ലേജിൽ തലക്കശ്ശേരി അയിലക്കുന്നിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ അധികൃതർ ഇടപെട്ടു.
അയിലകുന്നിലും പരിസരങ്ങളിലും കുറച്ച് സ്ഥലത്തിന് മാത്രം നേടിയെടുത്ത അനുമതിയുടെ മറവിൽ വ്യാപകമായി ചെങ്കല്ല് ഖനനം നടക്കുകയാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്. പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ഈ കുന്നിൽ വ്യാപകമായ തോതിൽ ഖനനം നടത്തുന്നത് മൂലം മണ്ണ് ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഉരുൾപൊട്ടലിലുള്ള സാധ്യതയും കൂടുതലാണ്. കുന്നിൻ താഴ് വരയിലെ കോളനി നിവാസികൾ ഉൾപ്പെടയെുള്ള ഒട്ടേറെ കുടുംബങ്ങൾ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. പ്രദേശത്തെ കടുത്ത വരൾച്ചയിലേക്കുകൂടി നയിക്കുന്ന സാഹചര്യത്തിൽ ഇവിടെ നൽകിയ ഖനന അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
അതേസമയം പട്ടാന്പി താലൂക്കിൽ ഉൾപ്പെടുന്ന തൃത്താല,കൂറ്റനാട്, ആനക്കര, മേഖലകളിൽ വൻതോതിൽ പ്രകൃതി ചൂഷണങ്ങൾ തുടരുന്നുണ്ട്. ഭാരതപ്പുഴയിൽ നിന്നുള്ള അനിയന്ത്രിതമായ മണലെടുപ്പും ഇവിടെ നടന്നു വരുന്നുണ്ട്. കൂടാതെ ചെങ്കൽ ഖനനം, ചെറിയ കുന്നുകൾ ഇടിച്ചു നികത്തൽ, ഇഷ്ടികകളങ്ങൾ എന്നിവയും വ്യാപകമാണ്.
അധികൃതരുടെ കൂടി ഒത്താശയോട് കൂടിയാണ് ഇത്തരം പ്രകൃതി ചൂഷണങ്ങൾ നടക്കുന്നതെന്നാണ് ഉയർന്നു വന്നിട്ടുള്ള ആക്ഷേപം. പരാതികൾ നൽകിയാലും നടപടികൾ ഉണ്ടാകുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പ്രകൃതി ചൂഷണങ്ങൾ വ്യാപകം
12:30 AM Feb 01, 2023 | Deepika.com