ഷൊർണൂർ: ഷൊർണൂരിന്റെ കാത്തിരിപ്പിന് വിരാമമില്ല, ആധുനിക ചികിത്സാ സൗകര്യം ഇപ്പോഴും അകലെ. നിർധനർക്കായി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയെന്ന ഈ നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രസവ സൗകര്യമുള്ള ആശുപത്രിയും ഇല്ലാത്ത സ്ഥിതിയാണ്. ഇവിടുത്തുകാരുടെ ഏക ആശ്രയമായ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കാര്യവും വലിയ കഷ്ടമാണ്.
സമീപകാലത്താണ് ഈ ആതുരാലയത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. എങ്കിലും കൂടുതൽ ജീവനക്കാരെയും അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കാത്തതിനാൽ വലിയ പ്രയോജനം ഇല്ലാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ നഗരസഭയിൽ ജനന രജിസ്ട്രേഷനും നടത്താനാവുന്നില്ല.
പാലത്തിനപ്പുറം ചെറുതുരുത്തി പഞ്ചായത്തിനെയും വാണിയംകുളം പഞ്ചായത്തിനെയുമാണ് പ്രസവത്തിനായി ഷൊർണൂരുകാർ ആശ്രയിക്കുന്നത്. അതും സ്വകാര്യ ആശുപത്രികളാണ്. സാമൂഹികാരോഗ്യ കേന്ദ്രമായതിനാൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാൽ ഷൊർണൂരിലും ഈ സൗകര്യം ലഭിക്കും.
കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള നടപടികളുമായിട്ടുണ്ട്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവാരം ഉയർത്തിയെന്നതൊഴിച്ചാൽ കിടത്തിച്ചികിത്സപോലും ആശുപത്രിയിൽ നടക്കുന്നില്ല.
ഓരോവർഷവും സിഎച്ച്സി ആക്കി ഉയർത്തിയതിന്റെ ഗുണഫലം ലഭിക്കുന്നില്ലെന്നുകാണിച്ച് ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതികളും നിവേദനങ്ങളും നൽകുന്നുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ ഒരു പരിഗണനയും ഇതുവരെ നൽകിയിട്ടില്ല. അപകടങ്ങളുണ്ടായാൽ പ്രാഥമികചികിത്സ നൽകാനുള്ള സൗകര്യവും ഇവിടെയില്ല.
പ്രതിദിനം 400 ഓളം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ഗൈനക്കോളജി വിഭാഗം ആരംഭിച്ചാൽ നഗരസഭയിലും ജനനം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാകും.
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പദവിയിലേക്ക് എല്ലാരീതിയിലും ഉയർത്തിയാൽ ഗൈനക്കോളജി ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകാൻ കഴിയും.
ഡോക്ടർമാർ, ജീവനക്കാർ ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് സിഎച്ച്സി പദവിയിൽ വേണ്ടത്.
ഇക്കാര്യം നിരവധി തവണ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഷൊർണൂരിന് ആധുനിക ചികിത്സാ സൗകര്യം ഇനിയും അകലെ
12:30 AM Feb 01, 2023 | Deepika.com