കൂത്താട്ടുകുളം: ഭക്ഷ്യവിഷബാധയെതുടർന്ന് വളർത്തു മൃഗങ്ങൾ ചത്തു. ഇലഞ്ഞിയിലെ ഫാമിലെ ഒരു പശുവും തിരുമാറാടിയിലെ കർഷകന്റെ മുയലുമാണ് ചത്തത്. ഇലഞ്ഞി കുളത്തിങ്കൽ ദീപു സെബാസ്റ്റ്യന്റെ ഫാമിലെ പശുവാണ് ചത്തത്. 70 ഓളം പശുക്കളുള്ള ഫാമിൽ കാലിത്തീറ്റതിന്ന 40 ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ബാധിച്ചിരുന്നു.
അതിൽ അവശനിലയിൽ കഴിഞ്ഞിരുന്ന പശുക്കളിൽ ഒന്നാണ് ചത്തത്. ഇതേതുടർന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ പി.എം. രചനയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലത്തെത്തി ഫാമിൽ പരിശോധന നടത്തി. പശുക്കളിൽനിന്നും രക്ത സാന്പിളുകൾ ശേഖരിച്ചു. പിന്നീട് ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം പശുവിന്റെ ആന്തരാവയവങ്ങൾ പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു.
കാക്കനാട് റീജണൽ ലബോറട്ടറി, ട്രിവാൻഡ്രം സിയാഗ, പാലക്കാട് റീജണൽ ഡിസീസ് ലബോറട്ടറി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രോഗബാധയും മരണകാരണവും വ്യക്തമാവുകയുള്ളൂ. ഡിസ്ട്രിക്ട് എപ്പിഡമിയോളജിസ്റ്റ് രചിത പിള്ള, ഡിസ്ട്രിക്ട് ലാബ് ഓഫീസർ നിഷ സെബാസ്റ്റ്യൻ, മുത്തലപുരം വെറ്ററിനറി സർജൻ ശ്രീജ സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടന്നത്. പശുക്കൾക്ക് നൽകിയ കാലിത്തീറ്റയുടെ സാന്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ശനിയാഴ്ച മുതലാണ് മേഖലയിൽ കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്. സ്വകാര്യ കാലിത്തീറ്റ കന്പനിയുടെ ബി22 ബാച്ച് നന്പറിൽപ്പെട്ട കാലിത്തീറ്റ കഴിച്ച പശുക്കൾക്കാണ് വ്യാപക രോഗബാധയെന്ന് കർഷകർ പറയുന്നു. മെഡിക്കൽ സംഘത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇലഞ്ഞിയിൽ 104 പശുക്കളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. തിരുമാറാടിൽ 29 പശുക്കൾക്കും കൂത്താട്ടുകുളത്ത് രണ്ട് പശുക്കളിലാണ് രോഗമുള്ളത്.
വയറിളക്കവും പാലുൽപാദനത്തിൽ ഗണ്യമായ കുറവുമാണ് പശുക്കളിൽ കണ്ട പ്രധാന രോഗലക്ഷണങ്ങൾ. വെള്ളിയാഴ്ച എത്തിയ കാലിത്തീറ്റ കഴിച്ച പശുക്കളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. കാലിത്തീറ്റ കഴിച്ച പശുക്കൾ മാത്രമാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നതെന്ന്. ഇതിനുപുറമേ കാലിത്തീറ്റ ഭക്ഷിച്ച മറ്റ് വളർത്തുമൃഗങ്ങൾക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. തിരുമാറാടിയിലെ കർഷകൻ പി.കെ. മോഹനന്റെ മുയൽ വിഷബാധയെതുടർന്ന് ചത്തു. കോഴി അടക്കമുള്ള മറ്റ് വളർത്തു മൃഗങ്ങൾക്കും തളർച്ചയുള്ളതായി കർഷകൻ പറഞ്ഞു.
സമഗ്രമായ പഠനം
നടത്തണം: എംഎൽഎ
കൂത്താട്ടുകുളം: മേഖലയിലെ കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റതിനെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷം നൽകിയ നിവേദനത്തിലാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുമൂലം നഷ്ടമുണ്ടായ ക്ഷീര കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ മരുന്നുകൾ യഥാസമയം എത്തിക്കാതത് ഗുരുതര വീഴ്ചയാണെന്നും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
ഭക്ഷ്യവിഷബാധയേറ്റ് വളർത്തു മൃഗങ്ങൾ ചത്തു
12:10 AM Feb 01, 2023 | Deepika.com