കൊച്ചി: ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ജില്ല. കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട വികസനം ഉള്‍പ്പടെ കേന്ദ്രത്തിന്റെ കനിവു കാത്തു കഴിയുന്ന ഒട്ടേറെ പദ്ധതികള്‍ ജില്ലയിലുണ്ട്.
എറണാകുളം-കാക്കനാട് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടവും നെടുമ്പാശേരി വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടവും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചെങ്കിലും സാങ്കേതിക കാര്യങ്ങളില്‍ കുരുങ്ങി തുടര്‍ നടപടികള്‍ വൈകുകയാണ്. അതേസമയം സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുടെ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടു പോകുന്നുമുണ്ട്. സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിന്റെ വീതികൂട്ടല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള നടപടി ക്രമങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
ശബരി റെയില്‍പാത ഉള്‍പ്പടെയുള്ള ജില്ല സ്വപ്നം കാണുന്ന ഒട്ടേറെ പദ്ധതികള്‍ റെയില്‍വേ മേഖലയിലുണ്ട്. പുതിയ ട്രെയിനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത്, എറണാകുളം-മുംബൈ തുരന്തോ പ്രതിദിന സര്‍വീസ് തുടങ്ങി ജില്ലയില്‍ പ്രതീക്ഷകള്‍ ഏറെയാണ്. എറണാകുളം ടൗണ്‍, ജംഗ്ഷന് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന ബൃഹത് പദ്ധതിയുടെ ഭാഗമായുള്ള പ്രാരംഭഘട്ട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും പ്ലാറ്റ്ഫോമുകള്‍ക്കു നീളം കൂട്ടാന്‍ നടപടിയില്ലാത്തതു തിരിച്ചടിയാണ്.
ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ നടപടികളുടെ മെല്ലപ്പോക്ക് ജില്ലയിലുടെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാണ്. എറണാകുളം-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിനു ഭൂമിയേറ്റെടുക്കാന്‍ എറണാകുളം, ആലപ്പുഴ കലക്ടറേറ്റുകളില്‍ പണം കെട്ടിവച്ച റെയില്‍വേ ഇതുവരെ പദ്ധതിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടില്ല. ഇന്നത്തെ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
രാജ്യത്തെ ആദ്യ ഹരിത സ്റ്റേഷനായി റെയില്‍വേ പ്രഖ്യാപിച്ച എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്റെ നവീകരണവും പ്രഖ്യാപനത്തില്‍ തന്നെയാണ്. മംഗളവനത്തോടു ചേര്‍ന്ന് കിടക്കുന്നതിനാല്‍ ബഫര്‍ സോണിലെ ഇളവുകള്‍ ഉണ്ടായാലെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകു.
ഇവിടെ സ്റ്റേഷനിലേക്കുള്ള പാത നവീകരിച്ചതല്ലാതെ മറ്റു കാര്യങ്ങള്‍ ഉണ്ടായില്ല. ഇവിടം മെമു ട്രെയിനുകളുടെ ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ആലുവ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തു പ്രവേശന കവാടം നിര്‍മിക്കണം എന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ആലുവ-കാലടി റൂട്ടിലെ പുറയാര്‍ ലെവല്‍ ക്രോസിലെ മേല്‍പാല നിര്‍മാണം 16 പ്രധാന ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ് അനുവദിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും സജീവമാണ്.
പ്രതീക്ഷയില്‍ ശബരി റെയിലും
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ബജറ്റുകളില്‍ ഇടം പിടിച്ച ശബരി റെയില്‍ പാതയ്ക്ക് ഇത്തവണയും ബജറ്റില്‍ പരാമര്‍ശം ഉണ്ടാകുമെന്ന പ്രതീക്ഷ ജില്ലയ്ക്ക് ഉണ്ടെങ്കിലും അതു പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നതിലാണ് നിരാശ. ശബരിപ്പാതയ്ക്കായുള്ള ചെലവിന്റെ പകുതി കേരളം വഹിക്കാമെന്ന് അറിയിച്ച ശേഷമുള്ള ബജറ്റാണിത്. അതിനാല്‍ ഒട്ടേറെ പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ കാണുന്നത്.
സ്ഥലമെടുപ്പ് തര്‍ക്കങ്ങള്‍ ഇല്ലാത്തതും സംസ്ഥാനം പകുതി ചെലവ് വഹിക്കാമെന്ന് സമ്മതിച്ചതും കേന്ദ്രത്തിന് പ്രത്യേക താത്പര്യമുള്ളതും അതിലുപരി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ശബരിക്ക് ഗുണമാണ്. വന്ദേഭാരത് ട്രെയിനുകളും ഓടിക്കാവുന്ന തരത്തില്‍ നിര്‍മാണച്ചെലവ് കണക്കാക്കണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ച പ്രകാരം 3726.56 കോടിയായി എസ്റ്റിമേറ്റ് പുതുക്കിയിട്ടുണ്ട്. 111 കിലോമീറ്റര്‍ നീളമുള്ള ശബരി പദ്ധതിയില്‍ ഏഴു കിലോമീറ്റര്‍ ട്രാക്കും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പാലവും പണിതീര്‍ന്നിട്ടുണ്ട്.
കാല് നൂറ്റാണ്ടായിട്ടും നടപ്പാകാത്ത പദ്ധതിക്കായി 264 കോടി രൂപ റെയില്‍വേ ഇതിനകം ചെലവാക്കി. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 2021 ജനുവരിയില്‍ അമ്പതു ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സന്നദ്ധത അറിയിച്ചു. ബജറ്റില്‍ 2000 കോടി കിഫ്ബി വഴി വകയിരുത്തിയിട്ടുമുണ്ട്. പദ്ധതി നിലവില്‍ വന്നാല്‍ ഇടുക്കി ജില്ലയിലെത്തുന്ന ആദ്യ റെയില്‍വേ ലൈനായിരിക്കും ഇത്.
റെയിൽ പദ്ധതികളിൽ കണ്ണുനട്ട് ജില്ല
12:08 AM Feb 01, 2023 | Deepika.com