ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവം 21ന് കൊടിയേറും. 28നാണ് പ്രസിദ്ധമായ ഏഴര പൊന്നാന ദർശനം. മാർച്ച് രണ്ടിന് ആറാട്ട് നടക്കും.
ഉത്സവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥല അവലോകനയോഗം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്നു. ഈ വർഷം നടത്തുമെന്ന് അറിയിച്ചിരുന്ന പകൽപ്പൂരം വേണ്ടെന്നുവച്ചു. ക്ഷേത്രോപദേശക സമിതി നിലവിലില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ബൈപാസ് റോഡിൽ വെളിച്ചം എത്തിക്കുന്നതിനായി സ്ട്രീറ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്യും. ദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കും. കൂടുതൽ പോലീസിന്റെ സേവനം ഉറപ്പുവരുത്തും. ഏറ്റുമാനൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്കിംഗ് സംവിധാനമൊരുക്കാൻ തീരുമാനിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ദേവസ്വം അധികൃതരും പങ്കെടുത്തു.
ആരുമറിയാതെ അവലോകന യോഗം;
പ്രതിഷേധം
ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗം രഹസ്യമാക്കി നടത്തിയതിൽ പ്രതിഷേധം ശക്തം.
മുൻ വർഷങ്ങളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സംഘടനകൾ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ എന്നിവരെ അവലോകന യോഗത്തിൽ ക്ഷണിക്കുക പതിവായിരുന്നു. ഭക്തജനങ്ങൾക്കും സംഘടനാ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള അവസരവും യോഗത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി ആരെയും അറിയിക്കാതെയാണ് അവലോകനയോഗം നടന്നതെന്നാണ് ആരോപണം. പലരും യോഗം നടന്നതിനുശേഷം ആണ് വിവരം അറിഞ്ഞത്.
ഭക്തജന സംഘടനകളെ യോഗത്തിൽ നിന്നും ഒഴിവാക്കിയതിൽ ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് കെ. രാജഗോപാൽ പ്രതിഷേധിച്ചു. വ്യാപാരസമൂഹത്തെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് സെക്രട്ടറി കെ.എസ്. രഘുനാഥൻ നായരും പ്രതിഷേധം അറിയിച്ചു.
ഏറ്റുമാനൂർ ദേവസ്വം അധികൃതരാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും വിഷയം പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ത ഗോപൻ പറഞ്ഞു.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവം: 21ന് കൊടിയേറും
11:21 PM Jan 31, 2023 | Deepika.com