കോട്ടയം: മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പാന്പാടിയിൽ റബർ തോട്ടത്തിൽവച്ച് പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തായ അയൽവാസിക്ക് 20 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. പുതുപ്പള്ളി സ്വദേശിയും പാന്പാടിയിൽ വാടകയ്ക്കു താമസിക്കുകയും ചെയ്തിരുന്ന സി.എൻ. ബാബു (53)വിനെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) കെ.എൻ. സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കേണ്ടി വരും. പിഴ അടച്ചാൽ ഈ തുക അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു.
2017 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിന്റെ സുഹൃത്തായ പ്രതി നിരന്തരം വീട്ടിൽ എത്തിയിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി, കുട്ടിയ്ക്ക് മിഠായി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് സമീപത്തെ കടയിലേക്കു വിളിച്ചുകൊണ്ടു പോകുകയായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാവ് പിന്നാലെ തിരക്കിയെത്തി. ഇവർ നടന്നു വരുന്നതിനിടെയാണു പ്രദേശത്തെ റബർ തോട്ടത്തിൽനിന്നു പ്രതി കുട്ടിയെയുമായി കയറിവരുന്നത് കണ്ടത്.
വീട്ടിലെത്തിയശേഷം മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണു പീഡന വിവരം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി എം.എൻ. പുഷ്കരൻ കോടതിയിൽ ഹാജരായി.
മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും പിഴയും
11:21 PM Jan 31, 2023 | Deepika.com