ആലപ്പുഴ: നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ് ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ശേഷം നഗരസഭാ ഭരണം സ്തംഭനാവസ്ഥയിലെന്നു പ്രതിപക്ഷ കൗൺസിലർമാർ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നു പെൻഷൻ നൽകേണ്ട അജൻഡ പോലും പാസാക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ആരോപിച്ചു പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സൺ സൗമ്യ രാജിനെ തടഞ്ഞുവച്ചു പ്രതിഷേധിച്ചു.
നേർക്കുനേർ
എല്‍ഡിഎഫ് കൗൺസിലർമാർ ചെയർപേഴ്സണു സംരക്ഷണം തീർത്തതോടെ സംഘർഷമായി. എല്‍ഡിഎഫ് കൗൺസിലർമാർ ഇതിനിടെ വലയം സൃഷ്ടിച്ചു ചെയർപേഴ്സണെ ചേംബറിൽ എത്തിച്ചു. പ്രതിഷേധിച്ച കൗൺസിലർമാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധവുമായി ചെയർപേഴ്സന്റെ ചേംബറിനുമുന്നിൽ പ്രതിപക്ഷാംഗങ്ങൾ എത്തിയതോടെ അവിടെയും ചെയർപേഴ്സണു സംരക്ഷണവുമായി ഭരണപക്ഷ കൗൺസിലർമാർ നിലയുറപ്പിച്ചിരുന്നു. ഇതോടെ ചെറിയ തോതിൽ ഉന്തുംതള്ളുമായി. ആരോപണ വിധേയനായ ഷാനവാസിനെ ചെയർമാൻസ്ഥാനത്തുനിന്നു മാറ്റാതെ യോഗം ചേരുന്നതിനെതിരാണ് പ്രതിഷേധം.
യോഗം വിളിച്ചു, നടന്നില്ല
ഷാനവാസ് ചെയർമാനായ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു. ഷാനവാസിന്റെ അസാന്നിധ്യത്തിൽ താത്കാലിക അധ്യക്ഷനെ നിശ്ചയിച്ചു യോഗം ചേരാൻ പ്രതിപക്ഷ കൗൺസിലർമാർ അനുവദിച്ചില്ല. ലഹരികടത്തുകാരെ സംരക്ഷിക്കാൻ ഭരണപരമായ ഉത്തരവാദിത്ത്വം പോലും മറന്നു പോലീസ് സംരക്ഷണയിൽ മാത്രം മുന്നോട്ട് പോവുന്ന സ്ഥിതിയിലേക്കു നഗരസഭ മാറിയെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നോട്ടീസ് കോൺഗ്രസ് കൗൺസിലർമാരായ സജേഷ് ചാക്കുപറമ്പിൽ, ജെസിമോൾ ബെനഡിക്ട് എന്നിവർക്കു നൽകാത്തതും ജനുവരി മാസത്തിൽ അവസാന ദിവസം മാത്രം വിളിച്ചുചേർത്ത ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അകാരണമായി ചേരാത്തതു സംബന്ധിച്ചും നടപടിയെടുക്കാമെന്ന് ഒടുവിൽ മുനിസിപ്പൽ സെക്രട്ടറി ഉറപ്പുനൽകി.
നിരവധി ആളുകൾക്കു ലഭിക്കേണ്ട സാമൂഹ്യ സുരക്ഷ പെൻഷൻ ഇപ്രകാരം കാലതാമസം വരുത്തുന്നതു സംബന്ധിച്ചും നടപടി സ്വീകരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു , സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, ജി. ശ്രീലേഖ, അമ്പിളി അരവിന്ദ് തുടങ്ങിയവർ നേതൃത്വംനൽകി.
ഷാനവാസ് വിവാദത്തിൽ നഗരസഭയിൽ വീണ്ടും കൈയാങ്കളി
10:29 PM Jan 31, 2023 | Deepika.com