മുണ്ടക്കയം: വേനൽ കടുത്തതോടെ മാലിന്യവാഹിനിയായി മണിമലയാർ. വർഷങ്ങളായി മുണ്ടക്കയം ടൗണിലെ മലിനജലം മുഴുവൻ ഒഴുകിയെത്തുന്നതു മണിമലയാറ്റിലേക്കാണ്.
വേനൽ കടുത്തതോടെ മണിമലയാറ്റിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്. ഇതോടൊപ്പം മുണ്ടക്കയം ടൗണിലെ കംഫർട്ട് സ്റ്റേഷൻ മുതൽ കടകളിലെ മാലിന്യങ്ങൾ വരെ കുമിഞ്ഞുകൂടുന്ന ഓടയിലെ വെള്ളം കോസ്വേ പാലത്തിനു സമീപം മണിമലയാറ്റിലേക്കാണ് പതിക്കുന്നത്. ഇതോടെ മണിമലയാറ്റിലെ ജലം അതീവ മലിനമായി മാറുകയാണ്.
മൂന്നു കുടിവെള്ള
പദ്ധതികൾ
ടൗണിൽനിന്നു ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം മണിമലയാറ്റിലേക്കു പതിക്കുന്ന കോസ്വേ പാലത്തിനു സമീപം വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഈ ജലമാണ് വെള്ളനടി ചെക്ക്ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ചെക്ക്ഡാമിനെ ആശ്രയിച്ചു മൂന്നു കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. മുണ്ടക്കയം ടൗണിലും പരിസര പ്രദേശങ്ങളിലേക്കു കുടിവെള്ളം പമ്പു ചെയ്യുന്നതും ഇവിടെനിന്നാണ്. വേനൽ കടുത്തതോടെ ജലനിരപ്പ് താഴുകയും മാലിനജലത്തിന്റെ അളവ് വർധിക്കുകയും ചെയ്യുന്നതു പകർച്ചവ്യാധിക്കു കാരണമാകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഉപയോഗശൂന്യം
ഇട മുറിഞ്ഞൊഴുകുന്ന മണിമലയാറ്റിലെ ചെറിയ തുരുത്തുകളാണ് പ്രദേശവാസികൾ അലക്കാനും കുളിക്കാനുമായി ഉപയോഗിക്കുന്നത്. മലിനജലംകൂടി ഈ വെള്ളത്തിൽ കലർന്ന് ഒഴുകുന്നതോടെ ജലം ഉപയോഗശൂന്യമായി. വേനൽ കൂടുതൽ രൂക്ഷമാകുമ്പോൾ മണിമലയാറ്റിലെ ജലനിരപ്പ് താഴുകയും ജലം കൂടുതൽ മലിനമാകുകയും ചെയ്യും.
ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം ഒഴിവാക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും നടപ്പായില്ല. മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് എത്രയുംവേഗം പ്രായോഗികമായാൽ മാത്രമേ മണിമലയാറ്റിലേക്കൊഴുകുന്ന മലിനജല പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാകൂ.
മുണ്ടക്കയം ടൗണിലെ മലിനജലം ആറ്റിൽ
10:15 PM Jan 31, 2023 | Deepika.com