കൊല്ലങ്കോട് : ഉൗട്ടറ ഗായത്രിപ്പുഴപ്പാലം തകർന്ന ഭാഗം ഉൾപ്പെടെ ബലപ്പെടുത്തി നവീകരിച്ചു ആംബുലൻസ് ഉൾപ്പെടെ ചെറിയ വാഹനങ്ങൾ സഞ്ചരിക്കാനുള്ള പ്രവൃത്തികൾ ഇന്നലെ ആരംഭിച്ചു. പാലത്തിന്റെ ദുർബലമായ തൂണുകൾ ബലപ്പെടുത്തുന്നതോടൊപ്പം പാലത്തിന്റെ മുഴുവൻ ഭാഗങ്ങളും നവീകരണം നടത്താനാണുദ്ദേശിക്കുന്നത്.
പാലത്തിലൂടെ ഇരുചക്ര വാഹനം ഉൾപ്പെടെ ഗതാഗതം നിരോധിച്ചതോടെ കൊല്ലങ്കോട് ടൗണിൽ ഗതാഗത കുരുക്ക് ഒഴിയാബാധയായി നീളുകയാണ്.
രാത്രിസമയങ്ങളിൽപ്പോലും വാഹനക്കുരുക്ക് ഉണ്ടാവുന്നുണ്ട്. യാത്രക്കാർക്ക് ഏറെ ദുർഘടമായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏഴിനാണ് തെക്കുഭാഗം രണ്ടും മൂന്നും പില്ലറുകൾക്കിടയിൽ പാലത്തിൽ വലിയ ഗർത്തമുണ്ടായത്.
തുടർന്ന് പൊതുമരാമത്ത് അധികൃതർ എത്തി പരിശോധനകൾ നടത്തി ബലക്ഷയം കണ്ടെത്തി നിർദേശം വച്ചതിനെ തുടർന്ന് കെ.ബാബു എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ ഗതാഗതം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.
തുടർന്നു കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ് പാലത്തിൽ ബാരിക്കേട് വച്ച് ഗതാഗതം തടഞ്ഞു. യാത്രാവാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബദൽ മാർഗം ഏർപ്പെടുത്തുകയും ചെയ്തു .
ഉൗട്ടറ ആലന്പള്ളം പാതയിലൂടെ എല്ലാത്തരം ചരക്കുകടത്തു വാഹനങ്ങൾക്കും സഞ്ചാരനിരോധനവുമേർപ്പെടുത്തായിരിക്കുകയാണ്.
യാത്രക്ലേശം രൂക്ഷമായതോടെ നാട്ടുകാരും വിവിധ രാഷീയ സംഘടനകളും വ്യാപാരികളും അടിയന്തരമായി പാലത്തിൽ ചെറിയ വാഹനങ്ങൾ സഞ്ചരിക്കാൻ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സ്ഥലം എംഎൽ എ കെ. ബാബു പാലത്തിൽ ചെറുവാഹനങ്ങൾ സഞ്ചരിക്കാൻ നവീകരണത്തിന് ഫണ്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നവീകരണ ജോലികൾ തുടങ്ങിയിരിക്കുന്നത്. കാലവർഷം തുടങ്ങുന്നതിനു മുന്പ് പാലം നവീകരണം പൂർത്തിയാക്കി ചെറുവാഹനസഞ്ചാരം പുനസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
ഉൗട്ടറപ്പാലത്തിൽ വാഹന ഗതാഗതം : നവീകരണ ജോലികൾക്ക് തുടക്കം
12:52 AM Jan 31, 2023 | Deepika.com