നെന്മാറ: റബർ തോട്ടങ്ങളിൽ ആവരണവിളയായി കൃഷി ചെയ്തിട്ടുള്ള തോട്ടപ്പയർ വിത്ത് വാങ്ങാൻ വ്യാപാരികളും വിളവെടുക്കാൻ കരാർ എടുത്ത കച്ചവടക്കാരും വരാതായി. റബർ തോട്ടങ്ങളിൽ ആവർത്തന കൃഷിയോ പുതു കൃഷിയോ ചെയ്യുന്പോൾ പാഴ്ചെടികളും മറ്റും വളരാതിരിക്കാനും തോട്ടങ്ങളിൽ നൈട്രജൻ സംഭരണം നടത്താനും മണ്ണിൽ ചൂട് ഏൽക്കാതിരിക്കാനുള്ള ആവരണവിളയായും മണ്ണൊലിപ്പ് തടയുന്നതിനുമായാണ് തോട്ടപ്പയർ ഇടവിളയായി കൃഷി ചെയ്യുന്നത്.
തോട്ട പയറിന്റെ വിത്ത് വില്പനയിലൂടെ കർഷകർക്ക് ലഭിച്ചിരുന്ന ഇടക്കാല സാന്പത്തിക ലഭ്യതയാണ് വിലയിടിവുമൂലം ഇല്ലാതായത്. കൊറോണയ്ക്ക് മുന്പ് 750 രൂപ വരെ വിലയുണ്ടായിരുന്ന തോട്ടപ്പയർ കഴിഞ്ഞവർഷത്തോടെ 200 രൂപ വരെയായി കുറഞ്ഞു.
ഈ വർഷം വില 150 രൂപയിൽ താഴെയായതോടെയാണ് തോട്ടങ്ങളിൽനിന്ന് പയർ പറിച്ചെടുക്കാൻ കരാർ എടുത്ത കച്ചവടക്കാർ വരാതായത്. ഇതോടെ കർഷകർക്ക് തിരിച്ചടിയായി. പുതുതായി കൃഷിചെയ്ത തോട്ടങ്ങളിൽ നാലു മുതൽ അഞ്ചു വർഷം വരെ തുടർച്ചയായി പയർ വിളവെടുക്കാൻ കഴിഞ്ഞിരുന്നതാണ്.
പയർ ചെടിയുടെ വളർച്ച അനുസരിച്ച് ഏക്കറിന് 2000 മുതൽ 4000 രൂപവരെ ആദായം ലഭിച്ചിരുന്ന ഇടവിള വരുമാനമാണ് കർഷകർക്ക് വിലയിടിവുമൂലം നഷ്ടമായത്.
ഡിസംബറിനോടനുബന്ധിച്ച് തണുപ്പ് ആരംഭിക്കുന്നതോടെയാണ് തോട്ടപ്പയർ പൂത്തു തുടങ്ങി വിളവെടുപ്പ് ആരംഭിക്കുന്നത്. സീസണ് ആരംഭിച്ചതോടെ വിലയിടിഞ്ഞതിനാൽ കച്ചവടക്കാർ തോട്ടപ്പയർ പറിക്കുന്നത് നിർത്തി.
വ്യാപാരികളും കച്ചവടക്കാരും തോട്ടപ്പയർ എടുക്കാതായത് മൂലം കർഷകർക്കാണ് വരുമാനം നഷ്ടം ഉണ്ടായത്.
തൃശൂർ, വടക്കഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികളാണ് കച്ചവടക്കാരിൽ നിന്നും കർഷകരിൽ നിന്നും തോട്ടപ്പയർ വാങ്ങിയിരുന്നത്.
തോട്ടപ്പയർ വിലയിടിവ്; കർഷകർക്ക് ദുരിതമായി
12:52 AM Jan 31, 2023 | Deepika.com