കളമശേരി: പഴകിയ കോഴിയിറച്ചി പിടികൂടിയ കേസിലെ പ്രതികളെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കളമശേരി കൈപ്പട മുകളിൽ 20/144 നമ്പർ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഇറച്ചി വിതരണം ചെയ്ത ബില്ലിൽ പേരുള്ള വിവിധ ഹോട്ടലുകളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയിരുന്നത്. തെളിവെടുപ്പിനു ശേഷം പ്രതികളെ ജയിലിൽ തിരിച്ചാക്കി. ഒന്നാം പ്രതി മണ്ണാർക്കാട് തിരുവിഴക്കുന്ന് ഒതുക്കുംപുറത്ത് ഒ. ജുനൈസി(37)നെയും സഹായിയായ രണ്ടാം പ്രതി മണ്ണാർക്കാട് കോട്ടോപടം ചോലക്കൽ വീട്ടിൽ സി. നിസാബി(33)നെയുമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇന്നലെ 10 ഓടെ കൈപ്പടമുകളിലെ വീട്ടിലും കൊച്ചിയിലെ മൂന്ന് ഹോട്ടലുകളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
കോഴിയിറച്ചി വില്പന നടത്തിയ കടകളുടെ ബില്ലുകൾ പരിശോധിച്ചാണ് കടകൾ നിശ്ചയിച്ച് തെളിവെടുപ്പ് നടത്തിയിട്ടുള്ളത്. ഹോട്ടൽ ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പഴകിയ കോഴിയിറച്ചി: തെളിവെടുപ്പ് നടത്തി
11:52 PM Jan 30, 2023 | Deepika.com