ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എംപി ഫണ്ടിൽനിന്നു വാങ്ങി നൽകിയ ബഗി കാറുകൾ തകരാറിലായതിനെത്തുടർന്ന് നന്നാക്കാൻ ടെക്നീഷൻ എത്തിയെങ്കിലും തകരാർ പരിഹരിക്കാനാവാതെ മടങ്ങി.
മൂന്നു ബഗി കാറുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ട വാർത്ത കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം വാഹനങ്ങൾ മെഡിക്കൽ കോളജിനു നൽകിയ കന്പനിയുടെ ടെക്നീഷന്മാർ എത്തിയിരുന്നു. തമിഴ്നാട്ടിലെ റൂട്ട്സ് എന്ന കന്പനിയാണ് ഇലട്രിക് വാഹനം നൽകിയിരിക്കുന്നത്. ഈ കന്പനിയുടെ എറണാകുളത്തുനിന്നുള്ള ടെക്നിഷന്മാരെത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. ഇനി തമിഴ്നാട്ടിൽനിന്നുള്ള ടെക്നീഷന്മാർ എത്തിയെങ്കിലേ തകരാർ പരിഹരിക്കാൻ കഴിയൂ. എന്നാൽ ഇവർ ഇനി എന്ന് എത്തുമെന്ന് അധികൃതർക്കും അറിയില്ല. ലക്ഷക്കണക്കിന് രൂപ കൊടുത്തുവാങ്ങിയ ഇലക്ട്രിക് വാഹനങ്ങളാണ് കട്ടപ്പുറത്ത് ഇരുന്ന് തുരുന്പടിച്ചു നശിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന ഹൃദ്രോഗികൾ, അംഗപരിമിതർ എന്നിവരെ ബന്ധപ്പെട്ട വാർഡുകളിൽ എത്തിക്കുന്നതിനും ഗൈനക്കോളജിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് മറ്റ് വിഭാഗങ്ങളിൽ പരിശോധകൾ വേണ്ടി വരുന്പോഴും കൊണ്ടുപോകുന്നതിനായി എളമര കരീം എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഈ വാഹനങ്ങൾ.
30 ലക്ഷം രൂപ മുടക്കി നാല് ബഗി കാറുകളാണ് മെഡിക്കൽ കോളജിനായി നൽകിയത്. ഇതിൽ മൂന്നു വാഹനങ്ങളും തകരാറിലായിട്ടു മാസങ്ങൾ പിന്നിട്ടു. കോവിഡ് സമയത്ത് ഈ വാഹനങ്ങൾ രോഗികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
മെഡിക്കൽ കോളജിലെ ബഗി കാറുകളുടെ തകരാർ പരിഹരിക്കാനാവാതെ ടെക്നീഷൻ മടങ്ങി
11:47 PM Jan 30, 2023 | Deepika.com