കോട്ടയം: തെരുവുനായ ശല്യം നേരിടുന്നതിനായി കോട്ടയം കോടിമതയില്‍ പണികഴിപ്പിച്ച എബിസി സെന്റർ (അനിമല്‍ ബര്‍ത്ത് കണ്ട്രോള് സെന്റര്‍) പ്രവര്‍ത്തനം ആരംഭിച്ചു. 10 തെരുവുനായ്ക്കളുടെ ശസ്ത്രകിയ ഇന്നലെ നടത്തി. കോട്ടയം നഗരസഭ 29-ാം വാര്‍ഡ് പ്രദേശത്തുനിന്നു പിടികൂടിയ 10 തെരുവുനായ്ക്കൾക്കാണ് ശസ്ത്രക്രിയ നടത്തിയത്.
മൃഗസംരക്ഷണവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച 50 പേരെയാണ് നായ്ക്കളെ പിടികൂടാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്കുള്ള പ്രതിഫലം പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ എബിസി പ്രോജക്ടില്‍ നിന്നാണ് നല്‍കുന്നത്. ഡോക്ടകര്ക്കും സ്വീപ്പര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള പണം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍നിന്നാണ്. നായ്ക്കള്‍ക്കുള്ള ആഹാരവും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നു നല്‍കും.
നായ്ക്കളുടെ ഭാരം, ആരോഗ്യസ്ഥിതി എന്നിവ പരിശോധിച്ച ശേഷമായിരിക്കും വന്ധ്യംകരണ ശസ്ത്രക്രിയ. ദിവസവും 10നായ്ക്കളെയാണ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം പെണ്‍നായ്ക്കളെ അഞ്ചു ദിവസവും ആണ് നായ്ക്കളെ നാലു ദിവസവും സെന്ററില്‍ തന്നെ താമസിപ്പിക്കും ശേഷം എവിടെ നിന്നാണോ നായ്ക്കളെ പിടികൂടിയത് അവിടെ തിരിച്ചയ്ക്കും.
കോടിമത പച്ചക്കറിച്ചന്തക്കു സമീപമാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണു കോടിമത എബിസി സെന്റര്‍. ഒരു എയര്‍കണ്ടീഷന്‍ഡ് ഓപ്പറേഷന് തിയറ്റര്‍, പ്രീ ആന്‍ഡ് പോസ്റ്റ് പരിചരണ സംവിധാനത്തോടു കൂടിയ മുറികള്‍, സിസിടിവി നിരീക്ഷണ സംവിധാനം, ഓഫീസ് റൂം, സ്റ്റോര്‍ റൂം, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാന മുറി, വന്ധ്യംകരണശസ്ത്രക്രിയയ്ക്കു ശേഷം മുറിവുണങ്ങുന്നതുവരെ ശുശ്രൂഷിക്കാനായി 50 നായ്ക്കള്‍ക്കുള്ള കൂടുകളോടു കൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ വാര്‍ഡ് എന്നിവ കൂടാതെ ജീവനക്കാര്‍ക്കുള്ള ഡോര്‍മിറ്ററി സംവിധാനവും സെന്ററില്‍ ഒരുക്കിയിട്ടുണ്ടെന്ന് എബിസി സെന്റർ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ജയദേവന് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരസഭ കഴിഞ്ഞാല്‍ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ തെരുവുനായക്കളെ പിടികൂടും.
കോട്ടയത്തെ തെരുവുനായ ശല്യത്തിനു പരിഹാരമാകുന്നു
11:47 PM Jan 30, 2023 | Deepika.com