വൈക്കം: സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം ഭർത്താവ് യുവതിയെ മർദിച്ച് പരിക്കേൽപ്പിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി. തലയ്ക്കും പുറത്തും പരിക്കേറ്റ വൈക്കം പോളശേരി പാടത്തു പറമ്പിൽ പെരുമാശേരിയിൽ പി.എസ്. രേഖയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ടിവി പുരം കോട്ടച്ചിറ കിടപ്പുറത്തു ചിറയിൽ കെ.കെ. റോയിക്കെതിരേ കേസെടുത്തു. 12 വർഷമായി ആദ്യ ഭർത്താവിൽനിന്ന് പിരിഞ്ഞ് രണ്ടു പെൺമക്കളുമായി താമസിച്ചു വരുന്ന രേഖ ഒന്നരവർഷം മുമ്പാണ് ഭാര്യ മരണപ്പെട്ട ശേഷം രണ്ടു മക്കളുമായി കഴിയുന്ന കെഎസ്ഇബിയിൽ ലൈൻമാനായ റോയിയെ വിവാഹം കഴിക്കുന്നത്.
രേഖയുടെ ആദ്യ ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിനുള്ള കേസ് ഇപ്പോഴും നടന്നു വരുന്നതിനാൽ റോയിയുമായുള്ള വിവാഹ ബന്ധം രജിസ്റ്റർ ചെയ്തിട്ടില്ല. രേഖയുടെ പക്കലുണ്ടായിരുന്ന ഇരുപതര പവന്റെ സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും വാങ്ങിയാണ് റോയി വീട് നിർമിച്ചത്. പകരം തന്റെ നാലു സെന്റ് സ്ഥലം രേഖയുടെ പേരിൽ എഴുതി നൽകാമെന്ന് പറഞ്ഞ് സ്ഥലത്തിന്റെ ആധാരം രേഖയുടെ അമ്മയ്ക്ക് നൽകുകയും ചെയ്തു. പിന്നീട് വാക്കുപാലിക്കാതെ റോയി ആധാരം തിരിച്ചു തരണമെന്നാവശ്യപ്പെട്ട് കലഹമാരംഭിച്ചു.
കഴിഞ്ഞ ഡിസംബർ 17ന് രേഖയുടെ വൈക്കത്തെ വീടിന് മുന്നിലെത്തി ആധാരം തിരികെ നൽകണമെന്നാവശ്യപ്പെട്ട് റോയി ദേഹത്ത് പെട്രോൾ ഒഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത് പോലീസെത്തിയാണ് വിഫലമാക്കിയതെന്നു രേഖ പറയുന്നു. പിന്നീട് ആധാരം നഷ്ടപ്പെട്ടെന്നു കാട്ടി ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായി റോയി പത്രപരസ്യവും നൽകി.
കഴിഞ്ഞ ഡിസംബർ 19ന് വൈക്കം കൊച്ചുകവല ഭാഗത്തുകൂടി രേഖ സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ റോയി ബൈക്കിടിപ്പിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ചെന്നും രേഖ ആരോപിച്ചു.
നടുവിനും കൈകൾക്കും പരിക്കേറ്റ രേഖ വൈക്കം ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 28ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ടിവി പുരത്തെ റോയിയുടെ വീട്ടിൽ അമ്മയെയും കൂട്ടിയെത്തിയ രേഖയെ റോയി വീട്ടിൽ കയറ്റാൻ കൂട്ടാക്കാതെ മർദിച്ച് വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നെന്ന് രേഖ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
സ്വർണവും പണവും കൈക്കലാക്കി യുവതിയെ മർദിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി
11:47 PM Jan 30, 2023 | Deepika.com