കൊച്ചി: മീഡിയനില്‍ നിന്ന് റോഡ് മുറിച്ചു കടക്കവേ മുന്നോട്ടെടുത്ത സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. കളമശേരി വിടാക്കുഴ പളളിപ്പാട്ടുപറമ്പില് അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ന് ലിസി ജംഗ്ഷനിലായിരുന്നു അപകടം. തമിഴ്നാട് സ്വദേശിനിയായ ഇവർ കാലങ്ങളായി ഇവിടെയാണ് താമസം.
ലിസി ജംഗ്ഷനില്‍ ബസിറങ്ങി എതിര്‍വശത്തേക്ക് മീഡിയനിലൂടെ റോഡ് മുറിച്ചു കടക്കവേ നിര്‍ത്തിയിട്ടിരുന്ന ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ജോലിക്കായിരുന്നു പോകുകയായിരുന്നു ഇവർ. എറണാകുളത്തു നിന്ന് പോണേക്കരയിലേക്കു പോകുകയായിരുന്ന സ്വകാര്യബസാണ് ഇടിച്ചത്. ബസിനടിയിലേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലുടെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. ലക്ഷ്മി സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദ്യാര്‍ഥികളായ വിമല്‍, വിഷ്ണു എന്നിവര്‍ മക്കളാണ്.
സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. സൗത്ത് ചെല്ലാനം സാംബ്രിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യനെ (37)ആണ് പിടികൂടിയത്.
റോഡ് മുറിച്ചു കടക്കവേ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു
10:32 PM Jan 30, 2023 | Deepika.com