പിറവം: പാഴൂർ തൂക്കുപാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു. മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്.
പിറവം നഗരസഭയുടെ ഒന്നാം വാർഡിനേയും 27-ാം വാർഡിനേയും ബന്ധിപ്പിപ്പിച്ചുകൊണ്ട് പാഴൂരിൽനിന്നു കക്കാട്ടിലേക്കാണ് തൂക്കുപാലം സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെൽ 2014ലിലാണ് പണി പൂർത്തിയാക്കി തുറന്നുകൊടുത്തത്.
കാരാറുകാരുടെ മേൽനോട്ട കാലാവധിക്കുശേഷം നാളിതുവരെ ഇരുമ്പുകൊണ്ട് നിർമിച്ചിരിക്കുന്ന തൂക്കുപാലം പെയിന്റടിക്കുകയോ, മറ്റ് അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ല. പാലത്തിന്റെ ഗർഡറുകളും ആംഗിളുകളും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്.
പാലത്തിൽ നടക്കുവാനായി നിരത്തിയിരിക്കുന്ന ഷീറ്റുകളിലെ കുഴികളിൽ തുരുമ്പുകൾ ഇറങ്ങി ജീർണാവസ്ഥയിലാണ്. പലയിടത്തും വെൽഡിംഗ് വിട്ടിരിക്കുന്നതുമൂലം സ്ഥാനചലനങ്ങൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷിതത്വത്തിനായി സ്ഥാപിച്ചിരിക്കുന്ന ഹാൻഡ്റെലുകളും ഫെൻസിംഗുകളും തകർന്നിട്ടുണ്ട്. സ്കൂൾ കുട്ടികളും സ്ത്രീകളുമടക്കം നൂറുക്കണക്കിന് നാട്ടുകാരാണ് ജീവൻ പണയംവച്ച് പാലത്തിലൂടെ സഞ്ചരിക്കുന്നത്.
അടുത്ത മാസം നടക്കുന്ന ശിവരാത്രി മഹോത്സവത്തിന് ആയിരങ്ങളാണ് പാഴൂരിൽ എത്തുന്നത്. ഇത് കൂടുതൽ ആശങ്കയക്കിടയാക്കുന്നുണ്ട്. പിറവം മുനിസിപ്പാലിറ്റി പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സമീപവാസികളെ പങ്കെടുപ്പിച്ചു തൂക്കുപാലത്തിലൂടെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. യോഗം ഡിസിസി സെക്രട്ടറി സി.എ. ഷാജു ഉദ്ഘാടനം ചെയ്തു.
പാഴൂർ തൂക്കുപാലം അപകടാവസ്ഥയിൽ
12:25 AM Jan 30, 2023 | Deepika.com