തിരുവനന്തപുരം: രാജ്യത്തെ ബദൽ രാഷ്ട്രീയ മുന്നേറ്റത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ. കെ. പ്രേമചന്ദ്രൻ എംപി. തകരുന്ന കേരളം തഴയ്ക്കുന്ന ഭരണവർഗം എന്ന വിഷയത്തിൽ ആർഎസ്പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ ടിആർഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചനയുടെ പരിണിത ഫലമാണ്. നിയമ ലംഘനത്തെ സംരക്ഷിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും പാർട്ടിയുടെ അധിപത്യമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളിൽ സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാത്തപ്പോഴാണ് ആർത്തവ അവധി ചർച്ചയാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു. ഖജനാവിൽ പണമില്ലെങ്കിലും പരമമായ ധൂർത്താണ് നടക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
വ്യാജഇടതുപക്ഷമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകൻ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ലോകത്തെ പുരോഗതിയിലേക്കു നയിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷം. തലതിരിഞ്ഞ ആശയങ്ങളും ചിന്താഗതികളുമാണു സംസ്ഥാനത്തു നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷനായ സെമിനാറിൽ ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോണ്‍, ആർവൈഎഫ് സംസ്ഥാന സെ ക്രട്ടറി അഡ്വ. വിഷ്ണു മോഹൻ, ഷിബു കോരാണി, എം. ആർ മഹേഷ്, കെ. ജയകുമാർ, ഇറവൂർ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
ബദൽ രാഷ്ട്രീയ മുന്നേറ്റത്തെ ദുർബലപ്പെടുത്താൻ ശ്രമം: എൻ.കെ. പ്രേമചന്ദ്രൻ
11:45 PM Jan 29, 2023 | Deepika.com