കാട്ടാക്കട: സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം താളം തെറ്റുന്നു. സബ് രജിസ്ട്രാർ ഇല്ലാതായി മൂന്നുമാസത്തോളമായി. ഇപ്പോൾ സബ് രജിസ്ട്രാറുടെ പദവി വഹിക്കുന്നത് ഹെഡ് ക്ലർക്കാണ്. എട്ട് ജീവനക്കാരുള്ള സബ് രജിസ്ട്രാർ ഓഫീസിലിപ്പോൾ ആകെയുള്ളതു നാലു ജീവനക്കാർ മാത്രമാണ്.
കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസിനാണ് ഈ ദുർഗതി. രണ്ടു മാസം മുൻപ് പോലീസ് വിജിലൻസിന്റെ മിന്നൽ പരിശോധനയെ തുടർന്ന് കണക്കിൽപ്പെടാത്ത പണം ഓഫീസിൽനിന്നും കണ്ടെത്തി. ഇതേതുടർന്ന് ഉദ്യോഗസ്ഥർക്കു കൂട്ടസ്ഥലമാറ്റവും സസ് പെൻഷനും നൽകി. വിജിലൻസ് പരിശോധനയെ തുടർന്ന് സബ് രജിസ്റ്റാർ ഉൾപ്പെടെ എട്ട് ജീവനക്കാരേയും ഓഫീസിൽ നിന്നൊഴിവാക്കി. ഇതോടെയാണ് ഓഫീസ് പ്രവർത്തനം താറുമാറായത്.
ജീവനക്കാരുടെ കുറവു പരിഹരിക്കാൻ മറ്റ് സബ് രജിസ്ട്രാർ ഓഫീസുകളിലെ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചെങ്കിലും തിരക്കുള്ള ദിവസങ്ങളിൽ ഫലം കാണുന്നില്ല. ദിവസവും ശരാശരി പതിനഞ്ചോളം ആധാരങ്ങളുടെ രജിസ്ട്രേഷൻ ഇവിടെ നടക്കുന്നുണ്ട്.
എന്നാൽ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാത്തതിൽ ആളുകൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇവിടെ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾ നടപടികൾ പൂർത്തിയാകാത്തതുമൂലം യഥാസമയം വസ്തുക്കളുടെ പോക്കുവരവ് നടപടികളും വൈകുന്നുണ്ട്. ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനെത്തുന്നവർ രജിസ് ട്രേഷനായി ദിവസങ്ങളോളം കാത്തുനിൽക്കേണ്ടിവരുന്നതായും ആക്ഷേപമുണ്ട്. രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ നടപടി പൂർത്തിയാകാത്തതുമൂലം യഥാസമയം വസ്തുക്കളുടെ പോക്കുവരവ് നടപടികളും വൈകുന്നുണ്ട്. രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ശക്തമാണെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം താളം തെറ്റുന്നു
11:45 PM Jan 29, 2023 | Deepika.com