ഗാന്ധിനഗർ / കോട്ടയം: ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മുഖേന ലഭിച്ചു കൊണ്ടിരിന്ന ചികിത്സാ നിഷേധത്തിനെത്തിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുമ്പോൾ സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയോജനകരമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്മൂലം നിഷേധിക്കപ്പെടുന്നുവെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. ജനുവരി 24ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് മന്ത്രി മൻസൂ എൽ. മാണ്ഡവ്യയ്ക്ക് ജോബിൽ ജേക്കബ് പരാതി നൽകിയത്.
രോഗി ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗിയുടെ തമ്പ് (രോഗി ഇൻഷ്വറൻസ് കൗണ്ടറിലെത്തി കൈവിരൽ പതിപ്പിക്കുക) എടുത്തെങ്കിൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ കിട്ടുകയുള്ളൂവെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇത് പ്രായമായ രോഗികൾക്കും ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്കും സാദ്ധ്യമാകുകയില്ല. അതിനാൽ പ്രസ്തുത രോഗികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകുകയില്ല. ഇതിനാൽ കേന്ദ്ര സർക്കാരിന്റെ പ്രസ്തുത ഉത്തരവ് പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ അല്ലാത്തപക്ഷം അർഹതയുള്ള രോഗികൾക്ക് ഇൻഷ്വറൻസ് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുവാൻ തയ്യാറാകണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റി അംഗം കൂടിയായ ജോബിൻ ജേക്കബ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രആരോഗ്യ മന്ത്രിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി
11:28 PM Jan 29, 2023 | Deepika.com