നെടുമങ്ങാട്: ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിച്ചു. കട അടപ്പിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഹോട്ടൽ ഉടമയ്ക്കും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് വാളിക്കോട് പ്രവർത്തിക്കുന്ന നസീർ ഹോട്ടലിൽ നെടുമങ്ങാട് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറും ആറ്റിങ്ങൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറും ചേർന്ന നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനാൽ സ്ഥാപനം അടയ്ക്കാൻ നിർദേശം നൽകി യപ്പോൾ സ്ഥാപന ഉടമ നസീറുദീൻ ഉദ്യോഗസ്ഥരുമായി കയർത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഹോട്ടൽ ഉടമയുടെ ഭാര്യ നഗരസഭ സിഡിഎസ് ചെയർപേഴ്സൺ കൂടിയായ റീജയും സ്ഥാപനത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയും അസഭ്യമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് നെടുമങ്ങാട് പോലീസ് എത്തി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റിപ്പോർട്ട് എഴുതി നിയമപരമായി നോട്ടീസ് നൽകി സ്ഥാപനം അടപ്പിക്കുകയായിരുന്നു.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ നസീർ ഹോട്ടലിന്റെ ഉടമയായ നസീറുദ്ദീൻ ഭാര്യറീജ, ഹോട്ടലിലെ കണ്ടാലറിയുന്ന വ്യക്തി എന്നിവർക്ക് എതിരെ പോലീസ് കേസെടുത്തു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു
11:17 PM Jan 29, 2023 | Deepika.com