വിഴിഞ്ഞം: അമിത വേഗത്തിൽ പായുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള ബൈക്കും, ഇൻസ്റ്റഗ്രാമിലേക്ക് ഫോട്ടോയെടുക്കുന്നതിനുള്ള അമിത കമ്പവും അപഹരിച്ചത് രണ്ടു ജീവനുകൾ. ഇന്നലെ കോവളം ബൈപാസിലെ പാച്ചല്ലൂർ തോപ്പടിയിലുണ്ടായ അപകടത്തിൽ പനത്തുറ തുരുത്തിൽ കോളനിയിൽ സന്ധ്യ,ബൈക്ക് യാത്രികൻ പൊട്ടക്കുഴിയിൽ ഗിരിദീപത്തിൽ അരവിന്ദ് എന്നിവരാണ് മരിച്ചത്. കോവളത്തിന്റെ പ്രഭാത ഭംഗി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കാൻ അരവിന്ദ് ഉൾപ്പെടെയുള്ള നാലംഗ സംഘം ഇന്നലെ പുലർച്ചെ തീരത്ത് എത്തിയിരുന്നു. ലക്ഷ്യം പൂർത്തിയാക്കിയ ശേഷം മുന്നിൽപ്പോയ മൂന്നംഗ സംഘത്തെ പിന്തുടർന്ന യാത്ര രണ്ട് പേരുടെ ദാരുണ അന്ത്യത്തിന് വഴിവച്ചു.
വീട്ടു ജോലിക്കായി തലസ്ഥാനത്തേക്ക് പോകാൻ ബൈപ്പാസ് മുറിച്ച് കടന്ന സന്ധ്യയെ (52) ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് പലതവണ കരണം മറിഞ്ഞാണ് നിന്നതെന്ന് നാട്ടുകാർ പറഞ്ഞു.അപകട സ്ഥലത്ത് നിന്ന് ഇരുന്നൂറ് മീറ്റർ മാറി ഓടയിൽ നിന്നാണ് നാട്ടുകാർ അരവിന്ദിനെ കണ്ടെത്തിയത്. അപ്പോഴേക്കും അരവിന്ദിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ദൂരെക്ക് തെറിച്ച് വീണ വീട്ടമ്മയുടെ ഇടതുകാൽ മുറിഞ്ഞ് മാറി. കഴുത്തും ശരീരവും നുറിങ്ങിയ അവസ്ഥയിൽ ബൈപ്പാസിന് സമീപത്തെ കുറ്റിക്കാട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു. പോലീസും നാട്ടുകാരും ഏറെ സാഹസപ്പെട്ട് പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ മെഡിക്കൽ കോളജിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊട്ടക്കുഴി ഗിരി ദീപത്തിൽ ബിനുവിന്റെയും ഷൈനിന്റെയും ഏക മകനാണ് അരവിന്ദ് . പ്ലസ് ടു പഠന ശേഷം ഫോട്ടോ ഷൂട്ടിലായിരുന്നു കമ്പം. അതിനായി പത്ത് ലക്ഷത്തോളം രൂപ മുടക്കിയുള്ള ആഡംബര ബൈക്കും സ്വന്തമാക്കി. ബൈക്കിൽ ചുറ്റിയടിച്ച് കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിനിടയിലാണ് ദാരുണാന്ത്യം സംവിച്ചത്.
"ഇൻസ്റ്റയിൽ റീലാ'ക്കാൻ പരക്കംപാച്ചിൽ: ദാരുണ സംഭവങ്ങളുടെ ഞെട്ടലിൽ നാട്ടുകാർ
11:17 PM Jan 29, 2023 | Deepika.com