വൈക്കം: വേമ്പനാട്ടുകായലിൽ പോളപായൽ വളർന്നു തിങ്ങി ചീഞ്ഞളിഞ്ഞ് ജലം മലിനമായി ദുർഗന്ധം വമിക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വളർന്ന് തിങ്ങിയ പോള പായലിനിടയിലൂടെ ചെറുവള്ളം പോലും ഇറക്കാനാവാത്തതിനാൽ തണ്ണീർമുക്കം ബണ്ടിന് തെക്കുഭാഗത്ത് വേമ്പനാട്ടുകായലിൽ കക്ക, മത്സ്യത്തൊഴിലാളികളുടെ തൊഴിൽ രണ്ടുമാസമായി തടസപ്പെട്ടിരിക്കുകയാണ്. വെച്ചൂർ, കുമരകം, അയ്മനം, ആർപ്പുക്കര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു വഞ്ചി വീട്, ശിക്കാര, മോട്ടോർ ബോട്ട്, കൺട്രി ബോട്ട് എന്നിവയടക്കം 350ഓളം ജലവാഹനങ്ങളാണുള്ളത്. ഇവയിലായി 1500 ഓളം തൊഴിലാളികളുമുണ്ട്.
തണ്ണീർമുക്കം ബണ്ടിന് തെക്കുഭാഗംമുതൽ കുമരകം ചീപ്പുങ്കൽ വരെയുള്ള 10 കിലോമീറ്റർ ദൂരം പോളപായൽ പരന്നിരിക്കുകയാണ്. ആഴത്തിൽ വേരുള്ള പോളപായലിൽ ചെളിയടിഞ്ഞ് വളർന്ന് കായലിന്റെ പാലഭാഗങ്ങളും നികന്ന നിലയിലാണ്. കന്നുകാലികൾക്ക് പുല്ലു ചെത്താൻ വള്ളങ്ങളിൽ എത്തുന്നവർ കായലിൽ പോളപായലും പുല്ലും വളർന്ന് നികന്ന സ്ഥലങ്ങളിൽ കയറി നിന്നാണ് പുല്ല് ചെത്തുന്നത്. കനത്ത തോതിൽ വളർന്ന് തിങ്ങിയ പായലിന് നടുവിലൂടെ ഏറെ പ്രയത്നിച്ചാണ് വഞ്ചി വീടുകൾ കായലിലൂടെ നീക്കുന്നത്.
പായലടിഞ്ഞ് വഞ്ചി വീടിന്റെ ഷാഫ്റ്റ് ഒടിയുകയും യന്ത്രതകരാറുണ്ടാകുന്നതും പതിവാകുന്നു. കുമരകത്തുനിന്ന് വെച്ചൂർ പുത്തൻകായൽ ചുറ്റിതണ്ണീർമുക്കം ബണ്ട് കണ്ട് പാതിരാമണലിലേയ്ക്കു പോകാനാണ് വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയം. ലോക്ഡൗണിനെ തുടർന്ന് തകർന്ന വിനോദ സഞ്ചാര മേഖലയിൽ നേരിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് പോള പായൽ വിനോദ സഞ്ചാര മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ലക്ഷങ്ങൾ മുതൽ ഒന്നരക്കോടി രൂപ വില വരുന്ന വഞ്ചി വീടുകൾവരെ വെച്ചൂരിലും കുമരകത്തുമുണ്ട്. പലരും ബാങ്ക് വായ്പയും മറ്റുമെടുത്ത് വഞ്ചി വീട് വാങ്ങിയതിനാൽ രണ്ടു മാസമായി വായ്പ തവണ മുടങ്ങി കടക്കെണിയിലായിരിക്കുകയാണ് വഞ്ചി വീട് ഉടമകളെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി സോജി പറഞ്ഞു.
പായൽ മൂടിയ കായലിൽ പായൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ കായലിലെ വെള്ളം വഞ്ചിവീടുകളിലെ ബാത്ത് റൂമുകളിൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വഞ്ചിവീടുകളിൽ ഒരു ദിവസം മുഴുവനും തങ്ങാൻ വരുന്ന വിനോദ സഞ്ചാരികൾ കായൽ മലിനീകരണം മൂലം വേമ്പനാട്ടുകായൽ തീരം വിടുകയാണ്. ജലമലിനീകരണം കായലോര മേഖലയിൽ സാംക്രമിക രോഗ ഭീഷണി ഉയർത്തുകയാണ്.
മത്സ്യ, കക്ക തൊഴിലാളികൾ ദുരിതത്തിൽ
പോള പായൽ തിങ്ങി ജലഗതാതം തടസപ്പെട്ടതോടെ മത്സ്യ, കക്ക തൊഴിലാളികൾ ദുരിതത്തിലായി. വെച്ചൂരിലും സമീപപ്രദേശങ്ങളിൽ നൂറുകണക്കിന് കക്കാവാരൽ തൊഴിലാളികളാണ് മുഹമ്മ, ചിത്തിര തുടങ്ങിയ സ്ഥലങ്ങളിലടക്കം എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽപോയി കക്കവാരിയിരുന്നത്. ജലഗതാഗതം തടസപ്പെട്ടതോടെ അന്നന്ന് പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന നിർധനരായ തൊഴിലാളികൾ പട്ടിണിയിലായിരിക്കുകയാണ്. പോള പായലില്ലാത്ത ഒരു ഭാഗവുമില്ലാതായതോടെ കായലിൽ വലയിടാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നില്ല. കായലിൽ പോളപായൽ തിങ്ങിയതുമൂലം ജലത്തിൽ സൂര്യ പ്രകാശം പ്രതിഫലിക്കുന്നില്ല. ജലത്തിലെ ഓക്സിജന്റെ അളവിലും മാറ്റം വരുന്നത് മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നത് മത്സ്യസമ്പത്തിന്റെ ശോഷണത്തിനുമിടയാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
പോള പായൽ മൂലം
പണി നഷ്ടമായി
കടത്തുകാരൻ
വേമ്പനാട്ടുകായലിനു നടുവിലെ 700 ഏക്കർ വിസ്തൃതിയുള്ള പുത്തൻ കായൽതുരുത്തിൽ പണിയെടുക്കുന്ന നിരവധി കർഷക തൊഴിലാളികൾക്ക് ഇപ്പോൾ മറുകര കടക്കാനാകുന്നില്ല.
കർഷക തൊഴിലാളികളെയും മത്സ്യ തൊഴിലാളികളെയും ചെത്തുകാരെയുമൊക്കെ കായൽ കടത്തിയിരുന്ന കടത്തുകാരൻ അനിരദ്ധൻ ഒന്നര മാസമായി വള്ളമിറക്കിയിട്ടില്ല. 3000 രൂപ വാടകയ്ക്ക് എടുത്തതാണ് വള്ളം. പുത്തൻ കായലിലേക്ക് പോകുന്നവരെ മറുകര എത്തിച്ച് ലഭിക്കുന്ന തുച്ഛമായ കടത്തുകൂലി കൊണ്ടാണ് അനിരുദ്ധൻ കഴിഞ്ഞിരുന്നത്.
ഉപജീവനം വഴി മുട്ടിയതിന് പുറമേ വള്ളത്തിന് വാടക കടംവാങ്ങി നൽകേണ്ട ഗതികേടിലുമായി അനിരുദ്ധൻ.
വേമ്പനാട്ടുകായലിൽ നിറഞ്ഞ പോളപായലും പുല്ലും നീക്കി കായൽ ശുചീകരിക്കുന്നതിന് പോളവാരൽ യന്ത്രമെത്തിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് വഞ്ചിവീട് ഉടമകളുടേയും മത്സ്യ, കക്ക തൊഴിലാളികളുടേയും കായലോരവാസികളുടേയും ആവശ്യം.
വേമ്പനാട്ടുകായലിലെ പോളയും പുല്ലും; വിനോദ സഞ്ചാരത്തെയും മത്സ്യത്തൊഴിലാളി മേഖലയേയും പ്രതിസന്ധിയിലാക്കുന്നു
10:40 PM Jan 29, 2023 | Deepika.com