ഇടവെട്ടി: നാലംഗ കുടുംബത്തിനു ഭീഷണിയായി വീടിനു സമീപം താവളമാക്കിയ മൂർഖൻ പാന്പുകളെ പിടികൂടാൻ വനംവകുപ്പ് അധികൃതർ തയാറാകുന്നില്ലെന്നു ആക്ഷേപം. ജില്ലാ കളക്ടറെ അടക്കം ബന്ധപ്പെട്ടിട്ടും പാന്പുകളെ പിടികൂടാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇടവെട്ടി മരവെട്ടിച്ചുവട് മുട്ടത്തിൽപുത്തൻപുരയിൽ തങ്കച്ചന്റെ വീടിനു സമീപമാണ് രണ്ടു മൂർഖൻ പാന്പുകൾ തന്പടിച്ചത്.
നാലു ദിവസമായി വീടിനു സമീപം പലയിടത്തുമായി മൂർഖൻ പാന്പുകളെ കണ്ടതായി വീട്ടുകാർ പറയുന്നു. ആദ്യം വീടിനു പിന്നിലാണു പാന്പിനെ കണ്ടതെന്നു തങ്കച്ചൻ പറഞ്ഞു. വലിയ ശബ്ദത്തിലുള്ള ചീറ്റൽ കേട്ടാണ് ശ്രദ്ധിച്ചത്. പുറത്തേക്ക് ഇറങ്ങിവന്നു നോക്കിയതോടെ പാന്പ് ഇഴഞ്ഞുപോയി. പിന്നീട് കഴിഞ്ഞ ദിവസമാണ് രണ്ടു പാന്പുകളെ ഒരുമിച്ചു കണ്ടത്.
ഇന്നലെ രാവിലെ മുതൽ വീടിനു സമീപം രണ്ടു പാന്പുകളും ഏറെ സമയം കിടന്നു. വിവരമറിഞ്ഞ് ആളുകൾ കൂടിയതോടെ സമീപത്തെ രണ്ടു പൊത്തുകളിലേക്ക് ഇവ കയറി.
ജില്ലാ കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരെയെല്ലാം നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും ആരുമെത്തിയില്ല. പാന്പിനെ വീടിനുള്ളിലേക്ക് ഓടിച്ചുകയറ്റിയശേഷം അറിയിക്കാനാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞെതെന്നു തങ്കച്ചൻ പറഞ്ഞു.
അതേസമയം, പാന്പിനെ പിടിക്കുന്നതിനു ലൈസൻസുള്ളവർ ഇല്ലാത്തതാണു കാരണമെന്ന് തൊടുപുഴ റേഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
രാത്രി വൈകിയും പാന്പുകൾ പുറത്തിറങ്ങുമെന്ന ഭയത്തിൽ മാളത്തിനു സമീപം കാവലിരിക്കുകയാണ് വീട്ടുകാർ. പാന്പ് പുറത്തിറങ്ങി വീടിനുള്ളിലേക്ക് കയറുമോ എന്ന ഭയവും കുടുംബത്തിനുണ്ട്. സംഭവത്തിൽ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരും ആവശ്യപ്പെടുന്നത്.
കുടുംബത്തിനു ഭീഷണിയായി മൂർഖൻ പാന്പുകൾ
10:19 PM Jan 29, 2023 | Deepika.com