ഒറ്റപ്പാലം : വേനൽ കടുക്കുന്നു... വനമേഖലകളിൽ കാട്ടുതീ പടരുന്നത് തടയാനുള്ള നടപടികളുമായി വനംവകുപ്പ്. ഓരോ വേനൽക്കാലത്തും അനേകം ഏക്കർ വനഭൂമിയാണ് കത്തി അമരാറുള്ളത്. ഇതോടൊപ്പം ചന്ദനമരങ്ങൾ അടക്കമുള്ളവയും ജൈവ വൈവിധ്യങ്ങളും എരിഞ്ഞമരാറുണ്ട്. ഇക്കാര്യങ്ങളെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് തീപിടുത്തം തടയാനുള്ള തയാറെടുപ്പുകൾ വനം വകുപ്പ് ആരംഭിച്ചത്.
കാട്ടുതീക്കു സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പുൽക്കാടുകൾ തീയിട്ടു നശിപ്പിക്കുന്ന പ്രവർത്തനങ്ങളും ബോധവത്കരണവുമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. അനങ്ങൻമല ഉൾപ്പെടെ ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളുടെ പരിധിയിലെ 41 വനമേഖലകളിലായിരുന്നു പ്രതിരോധ നടപടികൾ. 10 മുതൽ 1000 ഹെക്ടർ വരെ വിസ്തൃതിയുള്ള മലനിരകളാണിത്. ആകെ വനമേഖലയെ ഏഴ് ബ്ലോക്കുകളാക്കി തിരിച്ചു 150 ഹെക്ടർ ഭൂമിയിലായിരുന്നു കാട്ടുതീ പ്രതിരോധം.
മലനിരകളിലെ വലിയ പുൽമേടുകൾ വെട്ടിത്തിരിച്ചാണ് തീയിട്ടു നശിപ്പിച്ചത്. വേനൽ മാസങ്ങളിലെ അനിയന്ത്രിതമായ കാട്ടുതീയിൽ വനസന്പത്ത് കത്തിനശിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണു വനംവകുപ്പ് മുൻകൂട്ടി "ഫയർ പ്ലാൻ’ തയാറാക്കി തീയിട്ടത്.
കാട്ടുതീ തടയാനായി വനമേഖലയോടു ചേർന്ന ജനവാസമേഖലകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായും ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയാസ് ജമാലുദീൻ ലബ്ബ അറിയിച്ചു. രാത്രി സമയങ്ങളിൽ വാച്ചർമാർ വനപ്രദേശങ്ങളിൽ പട്രോളിംഗ് നടത്തും.
ഇതിനായി 22 വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. പട്ടാന്പി, ഒറ്റപ്പാലം താലൂക്കുകളിൽ കാട്ടുതീ തടയാൻ വനംവകുപ്പ് തയാറാക്കിയ പദ്ധതി വിജയകരമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
ഇരു താലൂക്കുകളിലും കഴിഞ്ഞ വർഷവും ഈ വർഷവും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു വനംവകുപ്പ് അറിയിച്ചു. ഇതിനു മുൻപുള്ള വർഷങ്ങളിൽ തീപിടിത്തങ്ങൾ ആവർത്തിച്ചതോടെയാണു പരിഹാര നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
ഫയർ പ്ലാനുമായി വനംവകുപ്പ്
12:50 AM Jan 29, 2023 | Deepika.com