ഒറ്റപ്പാലം: കണ്ണിയംപുറം ഇരട്ടപ്പാലത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നു. പാലത്തിന്റെ ഇടതുഭാഗത്താണ് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത്. സ്വകാര്യ വ്യക്തികളും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യങ്ങൾ തള്ളുന്ന സാഹചര്യമാണ് ഉള്ളത്.
പ്ലാസ്റ്റിക്കിനൊപ്പം മറ്റു മാലിന്യങ്ങളും ഇവിടെ വ്യാപകമായി നിക്ഷേപിക്കുന്നുണ്ട്. ഈ ഭാഗത്തുനിന്നും കടുത്ത ദുർഗന്ധവും ഉയർന്നുപോങ്ങുന്ന സ്ഥിതിയാണ്. മറ്റു പാലങ്ങൾക്ക് സമീപവും മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത് വ്യാപകമായി തീർന്നിട്ടുണ്ട്. പ്രഭാതങ്ങളിൽ നടക്കാൻ ഇറങ്ങുന്നവർ ഉപേക്ഷിക്കണ്ട മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഇവിടെ കൊണ്ടുവന്നിടുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അശ്രദ്ധമായി ഉപേക്ഷിക്കുന്ന സാഹചര്യംമൂലം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇട വരുത്തുമെന്ന കാര്യം ഉറപ്പാണ്. മായന്നൂർ പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശങ്ങളിലും ഇത്തരത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത് വ്യാപകമായിട്ടുണ്ട്.
ഇത് തടയാനും നടപടികൾ ഇല്ലാത്ത സ്ഥിതിയാണ്. ഇവിടെ വാഹനങ്ങളിൽ എത്തിയാണ് പലരും മാലിന്യ നിക്ഷേപം നടത്തുന്നത്. ഒറ്റപ്പാലം നഗരത്തിന്റെ വിവിധ മേഖലകളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ. കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ആണ് ഇവയിൽ അധികവുമെന്നുള്ളത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്ന വസ്തുതയാണ്.
പ്ലാസ്റ്റിക്കിനുള്ള നിരോധനം എടുത്തുമാറ്റിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം വ്യാപകമായിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ നൽകാൻ കനം കുറഞ്ഞ പ്ലാസ്റ്റിക്ക് ബാഗുകൾ കൊടുക്കാനും തുടങ്ങിയിട്ടുണ്ട്.
കണ്ണിയംപുറം ഇരട്ടപ്പാലത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നു
12:48 AM Jan 29, 2023 | Deepika.com