കൊച്ചി: വിദേശത്തും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി/ കേസിൽ പലരിൽ നിന്നായി പ്രതി വാങ്ങിയെടുത്തത് 25 ലക്ഷം രൂപ. കേസുമായി ബന്ധപ്പെട്ട് ഇടുക്കി കഞ്ഞിക്കുഴി ആലപ്പാറ തറപ്പേൽ വീട്ടിൽ അനീഷി (38)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾക്കെതിരെ 20 പരാതികൾ ലഭിച്ചതായി എറണാകുളം സൗത്ത് പോലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യും.
കടവന്ത്ര ഡിഡി വ്യാപാർ ഭവനിൽ ജീവ ഇന്റർനാഷണൽ എന്ന റിക്രൂട്ടിംഗ് സ്ഥാപനം തുടങ്ങി വിദേശത്തും കപ്പലിലും ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയത്. കൊച്ചിൻ റിഫൈനറി, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവിടങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞും പണം തട്ടിയെടുത്തു.
റോയൽ ഇന്റർനാഷണൽ, ഐഡിയൽ അസോസിയേറ്റ്, ഗ്ലോബൽ അസോസിയേറ്റ് എന്നിങ്ങനെ വിവിധ പേരുകളിൽ വിദേശത്തും മറ്റും ജോലി ഒഴിവുണ്ടെന്ന് പത്രങ്ങളിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.
സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ ഇയാൾ ഫോണ് നന്പർ മാറ്റി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. വിദേശത്ത് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പത്ര പരസ്യം നൽകി. ഈ ഫോണ് നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി തട്ടിയെടുത്തത് 25 ലക്ഷം
12:15 AM Jan 29, 2023 | Deepika.com