കാക്കനാട് : യുവാവിനെ തട്ടിക്കൊണ്ട് പോയി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ അന്വേഷണ സംഘത്തിനുനേരേ വടിവാൾ ആക്രമണം. സിഐ വിപൻദാസ് ആറു റൗണ്ട് വെടിയുതിർത്ത ശേഷമാണ് പ്രതികൾ പിൻവാങ്ങിയത്.
കേസിലെ പ്രധാന പ്രതിയായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർ ഒളിവിൽ കഴിയുകയായിരുന്ന വീട്ടിലെത്തിയ ഇൻഫോപാർക്ക് സിഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനെതിരെയാണ് വടിവാളുമായി ആക്രമിക്കാനെത്തിയത്. കേസിലെ മറ്റൊരു പ്രതി ലിബിൻ ലോറൻസിനെ കുണ്ടറയിലെ ഒളികേന്ദ്രത്തിൽ നിന്നും ഇൻഫോപാർക്ക് പോലീസ് പിടികൂടിയിരുന്നു. പ്രതിയെ കുണ്ടറ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പടപ്പക്കരയിലെ ഒളികേന്ദ്രത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
ശനിയാഴ്ച വെളുപ്പിന് രണ്ടോടെ ഇൻഫോപാർക്ക് സിഐ വിപിൻദാസ്, സീനിയർ സിപിഒ മുരളീധരൻ, സിപിഒ ജയകുമാർ, സിജിറാം, സനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഒളിത്താവളത്തിലേക്ക് പുറപ്പെട്ടു. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന വീട് പോലീസ് സംഘം വളഞ്ഞതോടെ പ്രതികൾ പിൻവാതിലിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്തുടർന്ന ഇൻഫോപാർക്ക് പോലീസ് ഉദ്യോഗസ്ഥരെ ഇവർ വടിവാളുമായി ആക്രമിക്കുകയായിരുന്നു. പിന്നാലെവന്ന സിഐ വിപിൻദാസ് ആറു റൗണ്ട് വെടിവച്ചശേഷമാണ് പ്രതികൾ പിൻവാങ്ങിയത്.
ഇതിനിടെ പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു.പ്രതികൾക്കായി മണിക്കുറുകൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസിൽ പത്തനംതിട്ട മണക്കാല സ്വദേശിയായ ചെരുവിള പുത്തൻ വീട്ടിൽ വിഷ്ണു ജയൻ, കൊല്ലം എഴിപ്രം ആസിഫ് മൻസിലിൽ അക്ബർ ഷാ, കൊല്ലം മുളവന ലോപ്പേറഡെയിൽ പ്രതീഷ്, പനമ്പിള്ളി നഗർ പെരുമ്പിള്ളി സുബീഷ്, തേവര പെരുമാനൂർ കുരിശുപറമ്പിൽ ലിജോ എന്നിവർ നേരത്തെ പിടിയിലായിരുന്നു
പോലീസ് സംഘത്തിനു നേരേ വടിവാൾ ആക്രമണം
12:15 AM Jan 29, 2023 | Deepika.com