വരാപ്പുഴ: ദേശീയപാത-66ൽ വാഹനാപകടങ്ങൾ ഏറെ നടക്കുന്ന വരാപ്പുഴ ഭാഗത്ത് ലൈൻ ട്രാഫിക് സംവിധാനം എർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വരാപ്പുഴ ഷാപ്പുപടി മുതൽ എസ്എൻഡിപി കവല വരെയുള്ള ഭാഗത്തെ പാതയുടെ മധ്യത്തിലായി മീഡിയൻ സ്ഥാപിക്കലാണ് ആരംഭിച്ചത്.
ഒരുമാസത്തിനിടെ ഈ ഭാഗത്ത് 12 ജീവനുകളാണ് പൊലിഞ്ഞത്. അവസാനമായി ഒരു റിട്ട. എസ്ഐയുടെ മരണവും അന്നു തന്നെ രാത്രി ചെറിയപ്പിള്ളിയിൽ ഭക്ഷണവിതരണ ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുവാവിന്റെ മരണവുമാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. കഴിഞ്ഞ ദിവസം വരാപ്പുഴ സിഐ സജീവ് കുമാറിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനകീയയോഗം കൂടിയിരുന്നു.
ദേശീയപാത അഥോറിറ്റി ദേശീയപാതയുടെ അപകടങ്ങൾ ഏറെ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ലൈൻ ട്രാഫിക് സംവിധാനം എർപ്പെടുത്തുന്നത്.
പാലം അപ്രോച്ച് റോഡിലെ അമിത വേഗത, ഓവർടേക്ക് എന്നിവ തടയാൻ കഴിയും. തിരക്കുള്ള സമയത്ത് വലിയ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനംകൂടി ഉടൻ നടപ്പിലായിൽ ഒരു പരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാകും.
മുന്നറിയിപ്പ് ബോർഡുകൾ, മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണ കാമറ ഉപയോഗിച്ചുള്ള വാഹന പരിശോധന എന്നിവകൂടി നിലവിൽ വരുന്നതോടെ ദേശീയപാതയുടെ പല ഭാഗങ്ങളിലും അപകടങ്ങൾ കുറയും.
നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോ സഹിതം വാഹന ഉടമയ്ക്ക് ഫോണിലൂടെയും സ്റ്റേഷൻ വഴിയും സന്ദേശം കൈമാറി പിഴ ഈടക്കുന്ന സംവിധാനം കൂടി നടപ്പാക്കുന്നുണ്ട്. എസ്എൻഡിപി കവലയിൽനിന്നും ബസുകൾ വരാപ്പുഴ പോലീസ് നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് നിർത്തുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വരാപ്പുഴയിൽ ലൈൻ ട്രാഫിക് സംവിധാനമൊരുക്കുന്നു
12:14 AM Jan 29, 2023 | Deepika.com