അങ്കമാലി: അങ്കമാലി-ബൈപാസിന്റെ നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ റോജി എം. ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പദ്ധതിയുടെ നിലവിലെ പുരോഗതിയും സ്ഥലമെടുപ്പിന് സ്വീകരിക്കേണ്ട തുടര്‍ നടപടികളും എംഎല്‍എയുടേയും ഡെപ്യൂട്ടി കളക്ടറുടേയും സാന്നിധ്യത്തില്‍ റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
അങ്കമാലി, കറുകുറ്റി വില്ലേജുകളിലായി എല്‍എആര്‍ആര്‍ ആക്ട് 2013 പ്രകാരം 7.5831 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 11(1) വിജ്ഞാപനം കഴിഞ്ഞ ഓഗസ്റ്റ് 24ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യാഘാത പഠനം പൂര്‍ത്തീകരിക്കുകയും റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതുമാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 19(1) വിജ്ഞാപനത്തിന് മുന്നോടിയായ ഭൂമിയുടെ സര്‍വെ നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റെടുക്കേണ്ട സ്ഥലം ചതുപ്പു നിലവും വെള്ളക്കെട്ട് പ്രദേശവുമായതിനാല്‍ മഴക്കാലം തുടങ്ങിയാല്‍ സര്‍വെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ സര്‍വെ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. ഇതിനായി ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി.ബി. സുനിലാല്‍ , അങ്കമാലി നഗരസഭാ ചെയര്മാന് മാത്യു തോമസ്, ആര്‍ബിഡിസികെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റീനു എലിസബത്ത് ചാക്കോ, എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ ടി.എന്‍. ദേവരാജന്‍, കിഫ്ബി വാല്യുവേഷന് അസിസ്റ്റന്റ് എ.ജി. ഉണ്ണിക്യഷ്ണന്, റവന്യു ഇന്‍സ്പെക്ടര്‍മാരായ ടി.എന്‍. വിനോദ്, റ്റി.എ. സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അങ്കമാലി ബൈപാസ്: അവലോകന യോഗം ചേര്‍ന്നു
12:14 AM Jan 29, 2023 | Deepika.com