തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ പോര് മുറുകി. ശനിയാഴ്ച വൈകിട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി കുത്തിയിരുപ്പ് നടത്തി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കുറച്ചു നാളുകളായി പ്രസിഡന്റും സെക്രട്ടറിയും രണ്ടു തട്ടിലാണെന്ന് ആരോപണമുണ്ട്.
നടക്കാവ് റോഡ് ശുചീകരണത്തിന്റെ ഭാഗമായി മാലിന്യം നീക്കം ചെയ്തതിന്റെ ബിൽ സെക്രട്ടറി പാസാക്കി നൽകാത്തതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രിയിലും കുത്തിയിരുപ്പ് നടത്തിയത്.
റോഡ് ശുചീകരണം രണ്ട് മാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കി കരാറുകാരൻ ബില്ല് നൽകിയതാണ്. പഞ്ചായത്ത് കമ്മിറ്റി ബിൽ അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 45,000 രൂപ റോഡ് ശുചീകരണത്തിന് ചിലവായപ്പോൾ ഇത്തവണ ഇരട്ടി തുക ആയെന്നും ഇതിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ രംഗത്തു വന്നതോടെയാണ് സെക്രട്ടറി തുക നൽകുന്നതിന് വിസമ്മതിച്ചതെന്ന് പറയുന്നു. ശനിയാഴ്ച വൈകിട്ട് തുക നൽകാമെന്ന് സെക്രട്ടറി സമ്മതിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി പറഞ്ഞു.
തുക അനുവദിക്കാതെ സെക്രട്ടറി വീട്ടിൽ പോയതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കുത്തിയിരുപ്പ് നടത്തിയത്. പ്രസിഡന്റ് ഓഫീസിൽ കുത്തിയിരുന്നതോടെ ഓഫീസ് പൂട്ടി പോകണ്ട ജീവനക്കാരിയും വിഷമത്തിലായി. പിന്നീട് ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തു, ജീവനക്കാരിയോട് വീട്ടിൽ പോകുവാനും നിർദ്ദേശം നൽകി. ഇതേത്തുടർന്ന് പഞ്ചായത്ത് ഡയറക്ടർ സംഭവം ഒത്തു തീർപ്പാക്കുവാൻ ഇടപെടുകയായിരുന്നു. 30ന് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന ഡയറക്ടറുടെ ഉറപ്പിന്മേൽ രാത്രി 8.30 ഓടെ സമരവസാനിപ്പിച്ചു.
സെക്രട്ടറിയുടെ ക്യാബിനു മുന്നിൽ പ്രസിഡന്റിന്റെ കുത്തിയിരുപ്പ്
12:14 AM Jan 29, 2023 | Deepika.com