കൽപ്പറ്റ: പിഎംജെവികെയിൽ (പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം) പദ്ധതിയിൽ വയനാടിന് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി എംപി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ജില്ലയിൽ നിന്നു 111.33 കോടി രൂപയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ നാല് പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയാറാക്കിയ നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കത്ത്. പിഎംജെവികെയ്ക്കു കീഴിൽ സംസ്ഥാനതല സമിതി പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്ടോബർ 28ന് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിനു സമർപ്പിച്ച യഥാക്രമം 37, 17, മൂന്ന് പദ്ധതികൾ കൈമാറുകയും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയമുണ്ടായി. എന്നാൽ ജനുവരി 20 ന് പിഎംജെവികെ സംസ്ഥാനതല കമ്മിറ്റി യോഗത്തിനായി തയാറാക്കിയ നോട്ടിൽ വയനാട്ജില്ലയിൽനിന്നു നാലും മലപ്പുറം ജില്ലയിൽനിന്ന് രണ്ടും പദ്ധതികളാണ് ഉൾപ്പെട്ടത്. കോഴിക്കോട് ജില്ലയിൽനിന്നു ഒരു പദ്ധതി പോലുമില്ല. ആസ്പിരേഷണൽ ജില്ലകളിൽനിന്നുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാരിനു മുൻഗണന നൽകാമെന്ന് പിഎംജെവികെയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലയാണ് വയനാട്. ജില്ലാതല സമിതി സമർപ്പിച്ച പദ്ധതികളുടെ പട്ടികയും സംസ്ഥാനതല സമിതിയുടെ പരിഗണനയിലുള്ള പദ്ധതികളുടെ പട്ടികയും തമ്മിലുള്ള അന്തരം വലിയ ആശങ്ക ഉളവാക്കുന്നതാണ്. ഇത് പിഎംജെവികെയുടെയും പഴയ മൾട്ടി സെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും പ്രാധാന്യം ചോദ്യം ചെയ്യുന്നതാണെന്ന് കത്തിൽ പറയുന്നു.
പിഎംജെവികെ: രാഹുൽ ഗാന്ധി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
12:02 AM Jan 29, 2023 | Deepika.com