കടുത്തുരുത്തി: വിദേശ മലയാളിയുടെ കൈയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍. പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ വെള്ളൂര്‍ ഇറുമ്പയം സ്വദേശിയായ ഇ.ടി. അജിത്കുമാര്‍ (38) ആണ് പിടിയിലായത്. വിദേശ മലയാളിയായ മാഞ്ഞൂര്‍ വലിയവെളിച്ചം ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിച്ചിട്ടുള്ള പ്രോജക്ടിനുവേണ്ടി 20,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് എന്‍ജിനിയര്‍ പിടിയിലായത്.
വിദേശ മലയാളി 14 കോടി മുടക്കി തുടങ്ങുന്ന പ്രോജക്ടിന് 2020 -ല്‍ പഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ അന്യായകാരണങ്ങള് പറഞ്ഞ് അസിസ്റ്റന്റ് എന്‍ജിനിയര്‍ പെര്‍മിറ്റിന് ശിപാര്‍ശ നല്കാതിരിക്കുകയായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ജനുവരി 23ന് പ്രവാസി മലയാളി എന്‍ജിനിയറുടെ ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പെര്‍മിറ്റ് ലഭിക്കാന്‍ ബുന്ധിമുട്ടാണെന്നും പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഉദ്യോഗസ്ഥന് 5,000 രൂപ നല്‍കിയതായി പറയുന്നു. കാര്യം നടക്കാന്‍ ഇതു തികയില്ലായെന്ന് ഉദ്യോഗസ്ഥന് പറഞ്ഞത്രെ. എങ്കില്‍ എന്താണ് ആവശ്യമുള്ളതെന്ന് അറിയിച്ചാല്‍ മതിയെന്ന് പ്രവാസി മലയാളി പറയുകയും ചെയ്തു. വെള്ളിയാഴ്ച ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു വീണ്ടും ഇതുസംബന്ധിച്ചു സംസാരിക്കുകയും ചെയ്തു. ഈ സമയം എല്ലാം ശരിയായിരിക്കുകയാണെന്നും അനുമതി കിട്ടാന്‍ ഫയല്‍ സെക്രട്ടറിക്ക് അയയ്ക്കണമെങ്കില്‍ 20,000 രൂപയും ഒരു കുപ്പി സ്കോച്ചും വേണമെന്ന് അജിത്കുമാര്‍ ആവശ്യപ്പെട്ടുവെന്നു ഷാജി പറഞ്ഞു. മദ്യം ഓഫീസ് സമയം കഴിഞ്ഞ് കൊണ്ടുവന്ന് തന്നാല്‍ മതിയെന്നും പറഞ്ഞത്രെ.
തുടര്‍ന്ന് പ്രവാസി മലയാളി കോട്ടയം വിജിലന്‍സ് എസ്പി വി.ജി. വിനോദ്കുമാറിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരനുമായി വിജിലന്‍സ് സംഘം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസില്‍ എത്തുകയും പണം കൈമാറുന്നതിനിടയില്‍ അജിത്കുമാറിനെ പിടികൂടുകയുമായിരുന്നു. അറസ്റ്റിന് പിന്നാലെ എല്ലാ സാങ്കേതിക തകരാറുകളും പരിഹരിച്ചു പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള രേഖകള്‍ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനു നല്കി
കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജിലൻസ് പിടിയില്‍
11:29 PM Jan 28, 2023 | Deepika.com