മുണ്ടക്കയം: ടൗണിൽ മുടങ്ങാതെ വെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015-16 കാലഘട്ടത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ പൂർണമായി നാശത്തിന്റെ വക്കിൽ.
ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 14.5 ലക്ഷം രൂപ മുടക്കിയായിരുന്നു വഴിവിളക്കുകൾ സ്ഥാപിച്ചത്. കല്ലേപ്പാലം മുതൽ പൈങ്ങനാ പാലം വരെയും കോസ്വേ പാലം, സിഎംഎസ് ഹൈസ്കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലുമായി 54 സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
മോഷണം പോയി
സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ വിളക്കുകളുടെ സോളർ പാനൽ, ബാറ്ററി, ബൾബ് തുടങ്ങിയവ പലയിടങ്ങളിലെയും മോഷണം പോയി.
യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ പാതയോരങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകളിൽ വാഹനമിടിച്ചു സാരമായി കേടുപാട് സംഭവിച്ചു. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾപോലും മോഷ്ടാക്കൾ കൊണ്ടുപോയ നിലയിലാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധതികൊണ്ടു പൊതുജനത്തിനു യാതൊരു പ്രയോജനവും ഇല്ലാതെയായി.
ആസൂത്രണമില്ലാതെ
കൃത്യമായി ആസൂത്രണം ഇല്ലാതെ സ്ഥാപിച്ചതും വഴിവിളക്കുകളുടെ പരിപാലനം കരാർ കമ്പനിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്താത്തതും വഴിവിളക്കിന്റെ നാശത്തിനു കാരണമായി.
ദേശീയപാതയോരത്ത് ഇപ്പോൾ വഴിവിളക്കുകളുടെ അഭാവം ഇല്ലെങ്കിലും മുണ്ടക്കയം ബൈപാസ് ഇപ്പോഴും ഇരുട്ടിന്റെ പിടിയിലാണ്. ഇവിടെ നടപ്പാക്കുന്ന പദ്ധതിയെങ്കിലും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഒരു വഴിക്കായി വഴിവിളക്കുകൾ!
10:23 PM Jan 28, 2023 | Deepika.com