കാഞ്ഞിരപ്പള്ളി: ഹൈറേഞ്ചിലെ വിശുദ്ധന് എന്നറിയപ്പെട്ടിരുന്ന ദൈവദാസന് ഫോര്‍ത്തുനാത്തൂസ് തന്‍ഹോയ്സറിന്റെ നാമകരണ നടപടികളുടെ രൂപതാതല സമാപനം 31ന് രാവിലെ ഒന്പതിനു കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സമാപന നടപടി പൂര്‍ത്തിയാക്കും.
നാമകരണ നടപടിക്കു തുടക്കം കുറിച്ച മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാസ്റ്ററല്‍ സെന്ററില്‍ നടത്തുന്ന ഔദ്യോഗിക സമാപന കര്‍മം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ നടത്തും.
ജര്‍മനിയിലെ ബെര്‍ലിനില്‍ 1918ല്‍ ജനിച്ച ഫോര്‍ത്തുനാത്തൂസ്, ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസസമൂഹത്തില്‍ ചേര്‍ന്ന് 1936ല്‍ വ്രതം ചെയ്തു സമര്‍പ്പണ ജീവിതത്തിലേക്കു പ്രവേശിച്ചു.
ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം 1969ല്‍ ആതുരശുശ്രൂഷ ഏറ്റവും ആവശ്യമായിരുന്ന ഹൈറേഞ്ചിലെ കട്ടപ്പനയില്‍ സേവനത്തിനായി എത്തി.
ചെറിയ ഒരു ഡിസ്പെന്‍സറി സ്ഥാപിച്ചു മലയോരപ്രദേശത്തെ ആയിരക്കണക്കിനു കുടിയേറ്റകര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വലിയ ശുശ്രൂഷ ചെയ്തു.
പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ആശ്വാസം നല്കുവാന് ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡിന്റെ ഭാരതത്തിലെ ആദ്യ ഭവനം കട്ടപ്പനയില്‍ സ്ഥാപിച്ചു. ഭവനരഹിതര്‍ക്കു പാര്‍പ്പിടവും കുട്ടികള്‍ക്കു പഠനസഹായവും രോഗികള്‍ക്കു ചികിത്സാ സഹായവും നല്കിയ ഫോര്‍ത്തുനാത്തൂസ് ബ്രദറിനെ ആളുകള്‍ വല്ല്യച്ചന് എന്ന വിളിപ്പേരു നൽകി. രോഗീശുശ്രൂഷയ്ക്കായി ആരംഭത്തില്‍ സ്ഥാപിച്ച ചെറിയ ഡിസ്പെന്‍സറി, സെന്റ് ജോണ്‍സ് ഹോസ്പിറ്റലും നഴ്സിംഗ് കോളജും ഫാര്‍മസി കോളജുമായി വികസിച്ച് ഇന്നു ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്നു.
ആതുരശ്രുശ്രൂഷ ആത്മാര്‍പ്പണത്തോടുകൂടി നടത്താന്‍ 1977ല്‍ ദൈവദാസന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസിനി സമൂഹത്തിനും തുടക്കം നല്കി.
2005 നവംബര്‍ 21ന് ബ്രദര്‍ ഫോര്‍ത്തൂനാത്തൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വൈസ് പോസ്റ്റുലേറ്റര്‍ ബ്രദര്‍ ഫ്രാന്‍സിസ് മണ്ണാപറമ്പിലിന്റെ അപേക്ഷപ്രകാരം 2014 നവംബര്‍ 22ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ച്, രൂപത നാമകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍ (എപ്പിസ്കോപ്പല്‍ ഡലിഗേറ്റ്), റവ. ഡോ. മൈക്കിള്‍ വട്ടപ്പലം (പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ്), റവ.ഡോ. സിസ്റ്റർ നിര്‍മല കുര്യാക്കോസ് എസ്സിജെജി (നോട്ടറി), സിസ്റ്റർ ആല്‍ഫി സെബാസ്റ്റ്യന്‍ എസ്സിജെജി (അസിസ്റ്റന്റ് നോട്ടറി) എന്നിവരടങ്ങുന്ന നാമകരണ കോടതിയാണ് നടപടി പൂര്‍ത്തിയാക്കിയത്.
കമ്മീഷനുകളുടെയും നാമകരണ കോടതിയുടെയും റിപ്പോര്‍ട്ടുകളും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കാനായി തയാറാക്കി നാമകരണ നടപടികളുടെ സമാപന സമ്മേളനത്തില്‍ സമര്‍പ്പിക്കും.
ദൈവദാസന് ഫോര്‍ത്തുനാത്തൂസിന്റെ നാമകരണനടപടി സമാപനം 31ന്
10:20 PM Jan 28, 2023 | Deepika.com