കണ്ണൂർ: കശുവണ്ടിക്ക് ന്യായമായ വില ലഭിക്കുവാനുള്ള സംവിധാനം സർക്കാർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കശുവണ്ടി കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി പത്തിന് രാവിലെ 11 ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പൂമല അറിയിച്ചു.
കശുവണ്ടി ഉത്പാദനം ആരംഭിച്ചിട്ടും വില നിശ്ചയിക്കാൻ ഇതുവരെ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കിലോയ്ക്ക് 200 രൂപ തറവില നിശ്ചയിച്ച് സഹകരണസംഘങ്ങൾ മുഖേനയോ കാഷ്യു കോർപറേഷൻ, കാപ്പക്സ് എന്നിവ മുഖേനയോ കശുവണ്ടി സംഭരിക്കുവാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുമാർക്കറ്റിൽ ഇപ്പോൾ 100 -110 രൂപയാണ് വില. ഇതു കശുമാവിൻ തോട്ടം തെളിക്കുവാനും കശുവണ്ടി പെറുക്കുവാനുമുള്ള കൂലിപോലും കൊടുക്കുവാൻ തികയില്ല .
ആറളം ഫാമിലെ കശുവണ്ടി സംഭരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായത് കാപ്പക്സിന്റെയും കാഷ്യു കോർപറേഷന്റെയും ഫാക്ടറികളിലേക്ക് ചെറിയ വിലയ്ക്ക് കശുവണ്ടി സംഭരിക്കുക എന്ന ദുഷ്ടലാക്കോടെയാണെന്ന് സംശയിക്കുന്നു. സഹകരണസംഘങ്ങൾ, പ്ലാന്റേഷൻ കോർപറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ തുടങ്ങിയവ മുഖേന വിപണിവില നൽകി കശുവണ്ടി സംഭരിക്കുവാൻ മന്ത്രിതലയോഗം തീരുമാനമെടുത്തപ്പോൾ തറവില നിശ്ചയിക്കാൻ സർക്കാർ തയാറാകാത്തത് ഫാക്ടറി ഉടമകളെ സംരക്ഷിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി .കഴിഞ്ഞവർഷം കശുവണ്ടിയുടെ ഉത്പാദനം തീരാറായപ്പോൾ പൊതുമാർക്കറ്റിൽ 105 രൂപ വിലയുള്ളപ്പോൾ സർക്കാർ കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിച്ച് കശുവണ്ടി സംഭരിച്ച് കർഷകരെ വഞ്ചിക്കുകയാണുണ്ടായത്. അതിനാൽ സീസൺ ആരംഭിച്ച ഈ സമയത്ത് 200 രൂപ തറവില നിശ്ചയിച്ച് കശുവണ്ടി സംഭരിക്കാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് കെ. സി.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂസ് , ടി.ഒ.മാത്യു, പി.ഒ. ചന്ദ്രമോഹനൻ, ജോണി മുണ്ടക്കൽ, അഗസ്റ്റിൻ വേങ്ങക്കുന്നേൽ, എം.വി.ശിവദാസൻ, അഗസ്റ്റിൻ വടക്കേൽ, എ.എം. ജയറാം, സണ്ണി കുന്നത്തേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
കശുവണ്ടിക്ക് 200 രൂപ തറവില പ്രഖ്യാപിക്കണം
01:28 AM Jan 28, 2023 | Deepika.com